കളമശ്ശേരി സ്ഫോടന കേസുമായി ബന്ധപ്പെട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിൽ ഡൊമനിക് മാർട്ടിൻ മാത്രമാണ് കേസിലെ ഏക പ്രതി. കേസുമായി ബന്ധപ്പെട്ട കുറ്റപത്രം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സമർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞവർഷം ഒക്ടോബർ 29ന് രാവിലെ 9:30 യോടെയാണ് സാമ്രാ കൺവെൻഷൻ സെന്ററിൽ സ്ഫോടനം ഉണ്ടായത്. സാമ്രാ കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരണപ്പെടുകയും 52 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവം നടന്നതിന് തൊട്ടുപിന്നാലെ പ്രതിയായ ഡൊമിനിക് മാർട്ടിൻ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവയ്ക്കുകയും തൊട്ടു പിന്നാലെ പോലീസിൽ കീഴടങ്ങുകയും ചെയ്തിരുന്നു.
കളമശ്ശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കുറ്റസമ്മതം നടത്തുന്ന വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മാർട്ടിൻ പങ്കുവെച്ചത്. പോലീസിൽ കീഴടങ്ങുന്നതിനു മുമ്പാണ് ഇയാൾ ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചത്. കൃത്യം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് യഹോവ സാക്ഷികളുടെ ആശയത്തോടുള്ള എതിർപ്പാണെന്നും ഇയാൾ പങ്കുവെച്ച ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞിരുന്നു. ഭീകരവിരുദ്ധ നിയമം, സ്ഫോടക വസ്തുനിയമം തുടങ്ങിയവ പ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക