ഓരോ ദിവസവും കനത്ത ചൂട് കൂടി വരികയാണ്. ഈ സാഹചര്യത്തിൽ സൂര്യാഘാതത്തിനുള്ള സാധ്യതകളേറെയാണ്. നിരവധി സ്ഥലങ്ങളിൽ സൂര്യാഘാതമേൽക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നുണ്ട്. അന്തരീക്ഷതാപം ഒരു പരിധിയിലപ്പുറം ഉയർന്ന് ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയും ശരീരത്തിന്റെ പല പ്രവർത്തനങ്ങളും തകരാറിലാകുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം.
സൂര്യപ്രകാശം ഏറ്റവും കടുത്ത അവസ്ഥയിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്നു മണി വരെയാണ് ഏറ്റവുമധികം സൂര്യാഘാത സാധ്യത. പത്തു വയസ്സിൽ താഴെയും അറുപതു വയസ്സിനു മുകളിലുമുള്ളവർക്കാണ് സൂര്യാഘാത സാധ്യത ഏറ്റവും കൂടുതൽ. ചികിത്സിച്ചില്ലെങ്കിൽ തലച്ചോറും ഹൃദയവും വൃക്കകളും പേശികളും തകരാറിലാകാനുള്ള സാധ്യതയുണ്ട്. മരണം വരെ സംഭവിക്കാം.
ചര്‍മ്മം ചുവന്ന് ഉണങ്ങി വരളുക, വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, ക്ഷീണം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, ശരീരത്തിലെ ജലം നഷ്ടപ്പെടുക, ചര്‍ദ്ദി, ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്, സാധാരണയിലധികമായി വിയര്‍ക്കുക തുടങ്ങിയവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍.
സൂര്യാഘാതമേറ്റ വ്യക്തിയെ ഉടനടി തന്നെ തണലിലേക്ക് മാറ്റണം. വെള്ളം ധാരാളം നൽകണം. ഇളനീര്, നാരങ്ങാവെള്ളം എന്നിവയും നൽകാം. ഇറുകിയ വേഷങ്ങളാണെങ്കിൽ അവ അയച്ചിടണം, ശരീരത്തിൽ വെള്ളം തളിക്കണം, നനഞ്ഞ തുണി ശരീരത്തിലിടാം. ശരീരം തണുപ്പിക്കാൻ ഐസും ഉപയോഗിക്കാം. ബോധം പോയ അവസ്ഥയിൽ വെള്ളം കൊടുക്കാൻ ശ്രമിക്കരുത്. ആളെ ഇടതുവശത്തേക്ക് ചെരിച്ചു കിടത്തുകയാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക