ഡൽഹി: മുസ്ലിം വിഭാഗത്തിനെതിരായ വിവാദ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തുന്നതിനിടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പ്രസംഗം കോൺഗ്രസിനും ഇൻഡ്യ മുന്നണിക്കുമുള്ളിൽ പേടി ജനിപ്പിച്ചുവെന്നാണ് മോദിയുടെ പ്രതികരണം.
‘കഴിഞ്ഞ ദിവസം രാജസ്ഥാനിൽ പോയ സമയം, എന്റെ 90 സെക്കന്റ് മാത്രമുണ്ടായിരുന്ന പ്രസംഗത്തിൽ രാജ്യത്തിന് മുന്നിൽ ചില യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തി. ഇത് ഇൻഡ്യ മുന്നണിക്കും കോൺഗ്രസിനുമുള്ളിൽ ഭയം ഉണ്ടാക്കിയിരിക്കുന്നു. നിങ്ങളുടെ സാമ്പാദ്യം കവർന്നെടുത്ത് പ്രത്യേക വിഭാഗത്തിന് നൽകുകയാണ് കോൺഗ്രസ് എന്ന സത്യമാണ് ഞാൻ രാജ്യത്തിന് മുൻപാകെ വെളിപ്പെടുത്തിയത്. അവരുടെ വോട്ട് ബാങ്ക്, പ്രീണന രാഷ്ട്രീയത്തെ ഞാൻ തുറന്നുകാട്ടി. എന്തിനാണ് സത്യത്തെ കോൺഗ്രസ് ഭയക്കുന്നത്?’ മോദി ആരാഞ്ഞു. 2014 ന് ശേഷം കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ കയറിയിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്നും മോദി ആശങ്ക പ്രകടിപ്പിച്ചു.
കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ചൂണ്ടിക്കാണിച്ചായിരുന്നു രാജസ്ഥാനിൽ വച്ച് നരേന്ദ്രമോദി വിവാദ പരാമര്‍ശം നടത്തിയത്. മോദിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണം എന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യം.
സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള പരാതി പ്രവാഹവും തെരുവിൽ ഉള്ള പ്രതിഷേധവും പ്രതിപക്ഷം തുടരും. അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തിരിച്ചടിക്ക് സാധ്യത ഉള്ളതിനാൽ ഒരു പരിധി വിട്ട് വിഷയം ഉയർത്തണ്ട എന്ന നിലപാടും ഒരു പക്ഷം കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചിട്ടുണ്ട്.
വിവാദ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഇതിന് മുൻപ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. കോണ്‍ഗ്രസും സിപിഐഎമ്മും തൃണമൂല്‍ കോണ്‍ഗ്രസുമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ പരാതിയുമായി സമീപിച്ചത്. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്നും അടിയന്തര നടപടി സ്വീകരിക്കണം എന്നുമാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക