വേനലവധിക്കാലത്ത് സംസ്ഥാനത്തെ പ്രമുഖ ഇക്കോടൂറിസം കേന്ദ്രമായ ഗവി അടച്ചിട്ടിരിക്കുന്നത് വിനോദസഞ്ചാരികളെ നിരാശയിലാക്കുന്നു. കാട്ടുതീ വനമേഖലയില്‍ പടരാനുള്ള സാധ്യത കണക്കിലെടുത്താണ് സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.ഇത്തരം നിയന്ത്രണം മുമ്പൊരിക്കലും ഇല്ലായിരുന്നെന്ന് വിനോദസഞ്ചാരികള്‍ ചൂണ്ടിക്കാട്ടുന്നു.ഏറ്റവുമധികം സഞ്ചാരികള്‍ ഗവിയിലേക്ക് വരുന്ന സമയമാണിത്.ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ആളുകളെ സഞ്ചാരികളുടെ വരവ് നിലച്ചത് പ്രതിസന്ധിയിലാക്കി.
മാര്‍ച്ച് 11-മുതല്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഇത് പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലൂടെയായി ഗവി മേഖലയിലേക്കുള്ള വഴികളിലെ ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍, ടാക്സി സര്‍വീസ് തുടങ്ങിയവ സജീവമാകുന്ന സമയമായിരുന്നു.ഇതെല്ലാം ഇത്തവണ പ്രതിസന്ധിയിലാണ്. വേനല്‍ച്ചൂട് കടുത്തതോടെ വനമേഖലയില്‍ തീപിടിത്തത്തിനുള്ള സാധ്യത കൂടുതലാണ്. ഇത്തവണ നേരത്തേതന്നെ വേനല്‍ കടുത്തതാണ് കര്ശനനിയന്ത്രണമേര്പ്പെടുത്താന് കാരണമെന്ന് അധികൃതര്‍ പറയുന്നു.
ഇടയ്ക്കിടെ വേനല്‍മഴ ലഭിച്ചത് കൊണ്ട് തന്നെ വനംവകുപ്പ് ഉന്നയിക്കുന്ന അത്ര പ്രശ്നങ്ങളില്ലെന്നും എതിര്‍വാദമുണ്ട്. ആങ്ങമൂഴി മുതല്‍ വള്ളക്കടവ് വരെ ഏകദേശം 65 കിലോമീറ്റര്‍ ദൂരം നിബിഡവനമാണ്. ഈ മേഖലയിലൂടെ പോകുന്നവരെ നീരീക്ഷിക്കാന്‍ വനംവകുപ്പിന് സംവിധാനം ഇല്ലാത്തത് ആണ് വെല്ലുവിളിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക