തിരുവനന്തപുരം: കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചതോടെ എട്ട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃശൂർ, കാസർകോഡ്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ജില്ലാ കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നലെ വൈകിട്ട് 6 മുതൽ 27 ന് രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ. മൂന്നിൽ കൂടുതൽ പേർ കൂട്ടം കൂടുന്നതിനും പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്തുന്നതിനും ഈ ജില്ലകളിൽ വിലക്കുണ്ട്.
അതേസമയം സ്ഥാനാർഥികളുടെ നിശബ്ദ പ്രചാരണങ്ങൾക്ക് വിലക്കില്ലെന്നും സംഘർഷാവസ്ഥ മുന്നിൽ കണ്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും ജില്ലാ കളക്ടർമാർ അറിയിച്ചു. ഇന്ന് നിശബ്ദ പ്രചാരണം പൂർത്തിയാക്കിയതിന് ശേഷം നാളെ രാവിലെ ഏഴു മണിമുതൽ വൈകിട്ട് ആറുമണി വരെയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.
ഒന്നര മാസം നീണ്ട പ്രചാരണങ്ങൾക്കാണ് ഇന്നലെ സമാപനമായത്. സംഘർഷ സാധ്യതകൾ ഒഴിവാക്കുന്നതിനായി നിരവധി മാർഗ്ഗ നിർദ്ദേശങ്ങളാണ് വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്നത്. ജൂൺ നാലിലാണ് വോട്ടെണ്ണൽ നടക്കുക. ആകെ 7 ഘട്ടങ്ങളിലായാണ് രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 7 ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടത്തിലാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക