വയനാട്: സുൽത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ പിടികൂടി. 1500 ഓളം കിറ്റുകളാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നിൽനിന്നാണ് കിറ്റുകൾ പിടികൂടിയത്.
മലബാര്‍ ട്രേഡിംഗ് കമ്പനിയില്‍ നിന്ന് കൊണ്ടുപോയ കിറ്റുകളാണ് പിടികൂടിയത്. എവിടേക്ക് നൽകാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകൾ കയറ്റിയ ലോറിയുടെ ഡ്രൈവർ പറയുന്നത്. എന്നാല്‍, കിറ്റുകള്‍ ആദിവാസി കോളനികളില്‍ വിതരണം ചെയ്യാന്‍ ബിജെപി എത്തിച്ചതാണെന്ന് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ആരോപിച്ചു.
പഞ്ചസാര, ബിസ്ക്കറ്റ്, ചായപ്പൊടി, വെളിച്ചെണ്ണ, റസ്ക്, സോപ്പ്, സോപ്പ് പൊടി എന്നിവയാണ് ഭക്ഷ്യകിറ്റിലെ സാധനങ്ങള്‍. ഇതിനുപുറമെ വെറ്റില, അടക്ക, ചുണ്ണാമ്പ്, പുകയില എന്നിവ അടക്കമുള്ള 33 കിറ്റുകളും വാഹനത്തില്‍ നിന്ന് പിടിച്ചെടുത്തു. ഭക്ഷ്യ കിറ്റ്, പണം, മദ്യം എന്നിവ നല്കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഇരുമുന്നണികളും ആരോപിച്ചു. എന്നാല്‍, ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബിജെപി സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റ് എ എസ് കവിത പറഞ്ഞു.
അതേസമയം,ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യ പ്രചാരണത്തിന് ഇന്നലെ വൈകിട്ട് ആറു മണിയോടെ സമാപനമായി.ഇന്ന് നിശബ്ദ പ്രചാരണം പൂർത്തിയാക്കിയതിന് ശേഷം നാളെ രാവിലെ ഏഴു മണിമുതൽ വൈകിട്ട് ആറുമണി വരെയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ജൂൺ നാലിലാണ് വോട്ടെണ്ണൽ നടക്കുക. ആകെ 7 ഘട്ടങ്ങളിലായാണ് രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 7 ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടത്തിലാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക