ബെംഗളൂരു: ഐസ്ക്രീം ഓർഡർ ചെയ്ത് കിട്ടാത്തതിനാൽ പരാതിക്കാരന് നഷ്ടപരിഹാരം കൊടുക്കണമെന്ന് സ്വിഗ്ഗിയോട് കോടതി. പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ ആപ്പ്ളികേഷൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീം വിതരണം ചെയ്യാത്തതിന് കമ്പനിക്കെതിരെ കേസ് നൽകുകയായിരുന്നു ഉപഭോക്താവ്. ഇയാൾക്ക് നഷ്ടപരിഹാരമായി 3,000 രൂപയും വ്യവഹാരച്ചെലവായി 2,000 രൂപയും കൊടുക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
സേവനത്തിൽ വന്ന പോരായ്മയും അന്യായമായ വ്യാപാര സമ്പ്രദായവുമാണ് സ്വിഗിയിൽ നിന്നുണ്ടായതെന്ന് ബെംഗളൂരുവിലെ ഒരു ഉപഭോക്തൃ കോടതി നിരീക്ഷിച്ചു. ഐസ്ക്രീമിന്റെ തുകയായ 187 രൂപ ഉപഭോക്താവിന് തിരികെ നൽകാൻ സ്വിഗ്ഗിയോട് ആവശ്യപ്പെട്ടു. 2023 ജനുവരിയിൽ ഓർഡർ ചെയ്ത ‘നട്ടി ഡെത്ത് ബൈ ചോക്ലേറ്റ്’ ഐസ്ക്രീം ഡെലിവറി ചെയ്യുന്നതിലാണ് സ്വിഗ്ഗി പരാജയപ്പെട്ടത്. ഇതിനെ തുടർന്ന് ഉപഭോക്താവ് ഉപഭോക്തൃ കമ്മീഷനെ കാണുകയായിരുന്നു. ഒരു ഡെലിവറി ഏജൻ്റ് ഐസ്ക്രീം കടയിൽ നിന്ന് ഓർഡർ എടുത്തെങ്കിലും അത് അവൾക്ക് ഡെലിവർ ചെയ്തില്ല, എന്നാൽ ആപ്പിലെ സ്റ്റാറ്റസ് അത് ‘ഡെലിവർ ചെയ്തു’ എന്നായിരുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വിഷയം സ്വിഗ്ഗിയോട് ഉന്നയിച്ചെങ്കിലും ഓർഡറിന് കമ്പനി റീഫണ്ട് നൽകില്ലെന്നായിരുന്നു മറുപടി. ഇതേത്തുടർന്നാണ് ഉപഭോക്തൃ കോടതിയെ സമീപിക്കുന്നത്.
ഉപഭോക്താക്കൾക്കും റെസ്റ്റോറൻ്റുകൾക്കുമിടയിലുള്ള ഒരു ഇടനിലക്കാരൻ മാത്രമാണെന്നും ഡെലിവറി ഏജൻ്റിന്റെ ആരോപണത്തിന് ഉത്തരവാദികളാകാൻ സാധിക്കില്ലെന്നും കോടതിയിൽ സ്വിഗ്ഗി വാദിച്ചു. ആപ്പിൽ ഡെലിവർ ചെയ്തതായി കാണിച്ചപ്പോൾ ഓർഡർ ഡെലിവർ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. എന്നാൽ സ്വിഗിയുടെ വാദങ്ങൾ കോടതി നിരസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക