സർവീസ് തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ ജല ഗതാഗതരംഗത്ത് അഭിമാനാർഹ നേട്ടവുമായി കൊച്ചി വാട്ടർ മെട്രോ. സർവീസ് തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ രണ്ട് ദശലക്ഷത്തിൽ അധികം യാത്രക്കാരാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 25നാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് ഒരു വർഷം തികഞ്ഞത്.
കഴിഞ്ഞവർഷം ഒക്ടോബർ 16നാണ് കൊച്ചി മെട്രോ സർവീസ് ആരംഭിച്ച് ആറുമാസം പൂർത്തീകരിച്ചത്. ഇക്കാലയളവിൽ തന്നെ 10 ലക്ഷം യാത്രക്കാർ എന്ന നേട്ടം കൊച്ചി വാട്ടർ മെട്രോ സ്വന്തമാക്കിയിരുന്നു. വീണ്ടും ഒരു ആറുമാസക്കാലം കൂടി പിന്നിടുമ്പോൾ 10 ലക്ഷം യാത്രക്കാരെ കൂടി ആകർഷിച്ച് രണ്ട് മില്യൺ യാത്രക്കാർ എന്ന വലിയ നേട്ടം സ്വന്തമാക്കാൻ കൊച്ചി വാട്ടർ മെട്രോക്ക് സാധിച്ചു.
അഞ്ചു റൂട്ടുകളിലാണ് 14 ബോട്ടുകളുമായി കൊച്ചി വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. സർവീസ് ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ 20 ലക്ഷം പേർ ഈ സേവനം ഉപയോഗിച്ച് യാത്ര ചെയ്തത് ജനഹൃദയങ്ങളിൽ വാട്ടർ മെട്രോ ഇടം പിടിച്ചതിന് തെളിവാണ് എന്നാണ് അധികൃതർ പറയുന്നത്.
ഹൈക്കോർട്ട് ജംഗ്ഷൻ-ഫോർട്ട് കൊച്ചി, ഹൈക്കോട്ട് ജംഗ്ഷൻ -വൈപ്പിൻ, വൈറ്റില -കാക്കനാട്, ഹൈക്കോട്ട് ജംഗ്ഷൻ – ബോൾഗാട്ടി വഴി സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂരിൽ നിന്ന് ഏലൂർ വഴി ചേരാനല്ലൂർ എന്നീ റൂട്ടുകളിൽ സർവീസ് നടത്തുന്ന കൊച്ചി വാട്ടർ മെട്രോയുടെ കുമ്പളം, പാലിയത്തുരുത്ത്, വെല്ലിങ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
സെപ്റ്റംബറിൽ അഞ്ചു ബോട്ടുകൾ കൂടി നൽകാമെന്ന് കൊച്ചിൻ ഷിപ്പ്യാർഡ് അറിയിച്ചതിനെത്തുടർന്ന് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഈ റൂട്ടുകളിൽ സർവീസ് ആരംഭിക്കാൻ ആകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. 20 രൂപയാണ് ബോട്ട് യാത്രയ്ക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക്. നിരക്കിൽ ഇളവുകളുടെ പ്രതിവാര- പ്രതിമാസ പാസുകൾ വാട്ടർ മെട്രോ സ്ഥിരം യാത്രക്കാർക്കായി അവതരിപ്പിച്ചിട്ടുണ്ട്.
ഇതുകൂടാതെ കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാനാകുന്ന കൊച്ചി വൺ കാർഡും നിലവിലുണ്ട്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ഇലക്ട്രിക് ബോട്ടുകളുടെ ഫ്ലീറ്റ് ഉള്ള കൊച്ചി വാട്ടർ മെട്രോ കെയർ പദ്ധതി പൂർത്തിയാകുമ്പോൾ 10 ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്താൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക