ദിനംപ്രതി ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനത്ത് സൂര്യാഘാതം ഏറ്റതിനെ തുടർന്ന് രണ്ടു പേർ മരിച്ചു. പാലക്കാട് സ്വദേശിയായ ഒരു സ്ത്രീയും കണ്ണൂർ സ്വദേശിയായ പുരുഷനും ആണ് മരണപ്പെട്ടത്. പാലക്കാട് ജില്ലയിലെ എലപ്പുള്ളി സ്വദേശിയായ ലക്ഷ്മി(90)യും കണ്ണൂർ ജില്ലയിലെ മാഹി പന്തക്കൽ സ്വദേശിയായ ഉളുമ്പന്റവിട വിശ്വനാഥൻ(53) എന്നിവരുമാണ് മരണപ്പെട്ടത്.
കഴിഞ്ഞദിവസം കനാലിൽ വീണു കിടക്കുന്ന നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തുന്നത്. കിണർ പണിയെടുക്കുന്നതിനിടയിൽ തളർന്നുവീണ വിശ്വനാഥൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണപ്പെട്ടത്. ആശുപത്രിയിൽ ഇന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് സൂര്യാഘാതം മൂലമാണ് ഇരുവരും മരിച്ചത് എന്ന് വ്യക്തമായത്.
അതേസമയം സംസ്ഥാനത്ത് 14 ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൃശ്ശൂർ, കൊല്ലം ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും താപനില വർദ്ധിക്കും എന്നും കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളതിനാൽ മൂന്ന് ജില്ലകളിൽ കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രത നിർദേശം നൽകിയിരുന്നു. പാലക്കാട് ജില്ലയിലും കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രത നിർദ്ദേശം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക