നടൻ സാഹിൽ ഖാനെ മഹാദേവ് ബെറ്റിങ് ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിൽ നിന്നാണ് മുംബൈ പോലീസ് സൈബർ സെല്ലിന്റെ പ്രത്യേക അന്വേഷണസംഘം സാഹിൽ ഖാനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സാഹിൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
‘ദി ലയൺ ബുക്ക് ആപ്പ്’ എന്ന സാഹിൽ ഖാന്റെ പേരിലുള്ള ആപ് മഹാദേവ് ബെറ്റിങ് ആപ്പിന്റെ ഭാഗമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഛത്തീസ്ഗഡ് പോലീസിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ ഛത്തീസ്ഗഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസ് പിടികൂടിയ താരത്തെ മുംബൈയിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
എസ് ഐ ടി ചത്തീസ്ഗഡിലെ സാമ്പത്തിക റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും മഹാദേവ ആപ്പിന്റെ പ്രമോട്ടർമാരും തമ്മിലുള്ള അനധികൃത ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. നടി തമന്നയോട് മഹാദേവ് ആപ്പിന്റെ ഭാഗമായ മറ്റൊരു ആപ് ആയ ‘ഫെയർ പ്ലെ’ ആപ്പിന്റെ പ്രചാരണത്തിൽ പങ്കെടുത്തു എന്ന് ചൂണ്ടിക്കാട്ടി ഹാജരാകുന്നതിന് അന്വേഷണസംഘം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മഹാരാഷ്ട്ര സൈബർ സെൽ ആണ് തമന്നയോട് ഐപിഎൽ മത്സരങ്ങൾക്ക് ഫെയർ പ്ലേ ബെറ്റിങ് ആപ്പിലൂടെ പ്രചാരണം നൽകിയതിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് 6000 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക