തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കായി ശീതീകരണ സംവിധാനം നിലവിൽ വന്നു. നാലമ്പലത്തിനുള്ളിലാണ് ശീതീകരണ സംവിധാനം യാഥാർഥ്യമാക്കിയത്. പഴനി ക്ഷേത്ര മാതൃകയിൽ എയർ കൂളർ സംവിധാനമാണ് ഉപയോഗിച്ചത്.
ഇനി ചുറ്റമ്പലം, കൗണ്ടിങ്ങ് ഹാള്‍ എന്നിവിടങ്ങളിലും ശീതീകരണ സംവിധാനമൊരുക്കും. നാലമ്പലത്തിന്റെ തിരുമുറ്റം തുറന്ന ഭാഗമായതിനാൽ സാധാരണ രീതിയിലുള്ള എസി പ്രായോഗികമായിരുന്നില്ല. ഇക്കാരണത്താലാണ് പ്രദക്ഷിണ വഴികളിൽ തണുത്ത കാറ്റ് ലഭിക്കും വിധത്തിലുള്ള സംവിധാനം ഏർപ്പെടുത്തിയത്.
ദേവസ്വം ചെയര്മാന് ഡോ വികെ വിജയന് ക്ഷേത്രം നാലമ്പലത്തില്‍ സ്ഥാപിച്ച ശീതീകരണ സംവിധാനത്തിന്റെ സമര്‍പ്പണം നിര്‍വഹിച്ചു. കെപിഎം പ്രോസസിങ്ങ് മില്‍ എംഡി ശേഖറാണ് പദ്ധതി വഴിപാടായി സമര്‍പ്പിച്ചത്.
സമർപ്പണ ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.ആർ. ഗോപിനാഥ്, മനോജ് ബി. നായർ, വി.ജി. രവീന്ദ്രൻ, കെ.പി. വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ക്ഷേത്രം ഡി.എ. പ്രമോദ് കളരിക്കൽ, സ്പോൺസർ & എഞ്ചിനിയർ സംഘത്തിലെ സ്പോൺസർ ശേഖരൻ (എം.ഡി, കെ.പി.എം. പ്രോസസ്സിംഗ് മിൽ പ്രൈവറ്റ് ലിമിറ്റഡ്) എന്നിവരും ചടങ്ങിൽ സന്നിഹിതരായി.
സമർപ്പണ ചടങ്ങിന് ശേഷം പദ്ധതി സ്പോൺസറെയും എഞ്ചിനീയേഴ്സിനെയും ദേവസ്വം ഭരണസമിതി ആദരിച്ചു. ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ ചെയർമാൻ ഡോ. വി.കെ. വിജയൻ അവർക്ക് ഉപഹാരങ്ങൾ നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക