തിരുവനന്തപുരം: സി.പി.എമ്മിന്റെ നിർണായക സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഇപി ജയരാജന് – പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ച വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. വിവാദം സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ചയായേക്കും. എന്നാൽ ഇ.പി ജയരാജൻ യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇന്ന് ചേരുന്നത്. 20 മണ്ഡലങ്ങളിൽ നിന്നുള്ള ബൂത്ത് തല കണക്കുകൾ ക്രോഡീകരിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് വിശദമായ ചർച്ചകൾ നടത്തും. ഭരണവിരുദ്ധ വികാരമുണ്ടായില്ല എന്ന് വിലയിരുത്തുന്ന സി.പി.എം എട്ടു മുതല്‍ 12 വരെ സീറ്റുകൾ കിട്ടുമെന്ന പ്രതീക്ഷയിലാണ്. ബൂത്ത് തലത്തിലെ കണക്കുകൾ ക്രോഡീകരിച്ച സിപിഎം ഇന്ന് വിശദ വിലയിരുത്തൽ നടത്തും.
പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് യു.ഡി.എഫിന് അനുകൂലമായ തരംഗം കേരളത്തിൽ അലയടിച്ചിട്ടില്ലെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തൽ. അതിന് കാരണമായി പറയുന്നത് പഴയ വോട്ട് ചരിത്രമാണ്. 2009ൽ 73.5 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ 16 സീറ്റും, 2019ൽ 77.84 ശതമാനം പോളിങ് നടന്നപ്പോൾ 19 സീറ്റും യു.ഡി.എഫിന് കിട്ടി. എന്നാൽ പോളിങ് ശതമാനം കുറഞ്ഞ് 71.20 ൽ എത്തിയപ്പോഴാണ് 19 സീറ്റ് എൽ.ഡി.എഫിന് കിട്ടിയത്.
ഇ.പി ജയരാജനുമായി ബന്ധപ്പെട്ട വിഷയമാണ് യോഗത്തിൽ വരാനുള്ള മറ്റൊരു പ്രധാനപ്പെട്ട വിഷയം .ഇപിയുടെ കൂടിക്കാഴ്ചയിലും അത് തുറന്നു പറഞ്ഞ സമയത്തിലും നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇ.പിക്കെതിരെ യോഗത്തിൽ കടുത്ത വിമർശനങ്ങൾ ഉയർന്നു വരാനും സാധ്യതയുണ്ട്. കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിലും ഇടതുമുന്നണി കൺവീനർ എന്ന നിലയിലും ഇ പി ജയരാജൻ ജാഗ്രത പുലർത്തിയില്ലെന്നാണ് നേതാക്കൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക