തിരുവനന്തപുരം: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം പടർന്നു പിടിക്കുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാൻ വേണ്ടി എകെജി സെന്റിലെത്തി ഇ പി ജയരാജന്. യോഗത്തില്‍ തെരഞ്ഞെടുപ്പ് അവലോകനത്തിനൊപ്പം ഈ വിവാദവും ചർച്ച ചെയ്യപ്പെടാനാണ് സാധ്യത. വിവാദങ്ങളില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്ന് ഇ പി ജയരാജന് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
തനിക്കെതിരായ ആരോപണങ്ങള്‍ ഉയരുന്നത് ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ പി ജയരാജന് വ്യക്തമാക്കി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തീരുവനന്തപുരത്ത് വന്നതാണ് ഇ പി ജയരാജന്.
‘ഇതുവരെ ശോഭാസുരേന്ദ്രനെ നേരിൽ കണ്ട് സംസാരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി മരണപ്പെട്ട സമയത്താണ് ആദ്യമായി അടുത്തുകണ്ടത്. എന്നെപോലൊരാള്‍ എന്തിനാണ് ശോഭാ സുരേന്ദ്രനോട് സംസാരിക്കണം. എനിക്ക് പണ്ടേ ശോഭാ സുരേന്ദ്രനെ ഇഷ്ടമല്ല. അവരുടെ പ്രസംഗം വളരെ മോശമാണ്. ഇതുവരെ അവരെ കാണുകയോ സംസാരിക്കുയോ ചെയ്തിട്ടില്ല. ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. ആസുത്രിത പദ്ധതിയുടെ ഭാഗമായിട്ടാണ് നിലവിൽ ഉയർന്നു വരുന്ന ആരോപണങ്ങള്‍. മാധ്യമങ്ങള്‍ നിഷ്പക്ഷമായി അന്വേഷിക്കണം.’ ഇ പി ജയരാജന് ആവര്‍ത്തിച്ചു.
ബിജെപിയിലേക്ക് മാറുമെന്ന അഭ്യൂഹങ്ങളും ഇ പി ജയരാജന് തള്ളി. ‘കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ. ഞാന്‍ ബിജെപിയില്‍ പോകണോ. അല്‍പ്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിലേക്ക് പോകുമോ? അല്‍പ്പബുദ്ധികള്‍ ചിന്തിക്കും. കേരളത്തിലെ പ്രധാനപ്പെട്ട പൊതുപ്രവര്ത്തകന് അല്ലേ ഞാന്‍’ ഇതായിരുന്നു ഇ പി ജയരാജന്റെ മറുപടി.
പലരും വന്നു തന്നെ കാണാറുണ്ട്. അതൊക്കെ പാര്‍ട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട കാര്യമുണ്ടോ എന്നും ഇ പി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക