തിരുവനന്തപുരം: സൂര്യാഘാതം മൂലം കേരളത്തിൽ രണ്ട് മരണം സംഭവിച്ച സാഹചര്യത്തില്‍ ഏറെ ജാഗ്രത ആവശ്യം. പാലക്കാടും കണ്ണൂരുമാണ് സൂര്യാഘാതം മൂലം രണ്ടുപേർ മരിച്ചത്. പാലക്കാട് എലപ്പുള്ളിയില്‍ ലക്ഷ്മിയമ്മ (90), കണ്ണൂര്‍ പന്തക്കല്‍ സ്വദേശി യുഎ വിശ്വനാഥൻ എന്നിവരാണ് സൂര്യാഘാതം മൂലം മരിച്ചത്. സംസ്ഥാനത്ത് അടുത്ത ഒരാഴ്ച കൂടി തീവ്രമായ ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ജില്ലകളിൽ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഉഷ്ണ തരംഗ സാധ്യതയുള്ളത്. ജനങ്ങൾ ജാഗ്രത പാലിക്കണം.
പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കും. കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർഗോഡ്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും താപനില ഉയരാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
സാധാരണയേക്കാൾ മൂന്നു മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാനാണ് സാധ്യത. ഉഷ്ണ തരംഗ സാധ്യത മുന്നിൽക്കണ്ട് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ട്. അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ തുടരും.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക