തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്താത്തതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് ക്ഷേത്ര ഭാരവാഹികള്‍ ആരോപിച്ചു.
തീപിടിത്തത്തിൽ നാലമ്പലത്തിലെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഏകദേശം 6 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടെന്നാണ് ഫയർഫോഴ്സിന്റെ നിഗമനം. ദേവിയുടെ പ്രധാനപ്രതിഷ്ഠയ്ക്ക് മുന്നിൽ വലതുവശത്തായി കളം വരയ്ക്കുന്ന മുറിയിലാണ് ആദ്യം തീപിടിച്ചത്. പൂജയ്ക്ക് ആവശ്യമുള്ള പൊടികൾ സൂക്ഷിക്കുന്നത് ഇവിടെയാണ്. മറ്റ് ഭാഗങ്ങളിലേക്കും തീ അതിവേഗം വ്യാപിച്ചു. നാലമ്പലത്തിലെ മേൽക്കൂരയിലെ പലകകളും തടിയും പൂർണമായും കത്തിനശിച്ചു.
സമീപത്തെ വീട്ടിലുള്ള പെൺകുട്ടിയാണ് തീപിടിക്കുന്നത് ആദ്യം കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചെങ്കൽചൂള ഫയർഫോഴ്സിലെ നാല് യൂണിറ്റ് സ്ഥലത്തെത്തി. തീ പൂർണമായും അണയ്ക്കാൻ ഏകദേശം ഒന്നരമണിക്കൂർ വേണ്ടിവന്നു. ആളപായമില്ല.
സംഭവത്തിൽ ദേവസ്വം എസ്.പിയും ഇലക്ട്രിക്കൽ എൻജിനീയറും അന്വേഷണം നടത്തും. തീപിടിച്ചതിനെ തുടർന്ന് ക്ഷേത്രതന്ത്രിയെത്തി ശുദ്ധികലശം നടത്തി. നവരാത്രിപൂജയിൽ വിഗ്രഹങ്ങൾ ആരാധിക്കുന്ന മൂന്ന് ക്ഷേത്രങ്ങളിൽ ഒന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക