ലണ്ടന്‍: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക കമ്പനി. കമ്പനി ഉൽപാദിപ്പിച്ച കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കോടതിയിൽ ശരിവച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനക.
മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനകയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് കോവിഷീല്‍ഡ്. അസ്ട്രാസെനക വാക്സീൻ സ്വീകരിച്ച ചിലർ മരിക്കുകയും ചിലർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തെന്ന ആരോപണത്തിലാണ് കമ്പനി നിയമനടപടി നേരിടുന്നത്. കമ്പനിക്കെതിരെ നിരവധിപ്പേർ കേസ് ഫയൽ ചെയ്തിരുന്നു. 100 മില്യൻ പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് 51 കേസുകളാണ് യുകെ ഹൈക്കോടതിയിലുള്ളത്.
2021 ഏപ്രിലിൽ താന്‍ വാക്സിന് സ്വീകരിച്ചെന്നും പിന്നാലെ രക്തം കട്ടപിടിച്ചെന്നും മസ്തിഷ്കാഘാതമുണ്ടായെന്നും കേസിലെ ആദ്യ പരാതിക്കാരനായ ജാമി സ്കോട്ട് ആരോപിച്ചിരുന്നു.ജോലി ചെയ്യാന്‍ തനിക്ക് സാധിച്ചില്ലെന്നും താന്‍ മരിക്കാന്‍ പോവുകയാണെന്ന് ആശുപത്രി അധികൃതര്‍ മൂന്നു തവണ തന്റെ ഭാര്യയോട് പറഞ്ഞിട്ടുണ്ടെന്നും ജാമി വ്യക്തമാക്കുന്നു. അസ്ട്രസെനക ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. എന്നാല്‍ അപൂര്‍വമായി മസ്തിഷാകാഘാതം, ഹൃദയാഘാതം എന്നിവക്ക് കോവിഷീല്‍ഡ് കാരണമാകാമെന്ന് ഫെബ്രുവരിയില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക