ആലപ്പുഴ: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരാൾ കൂടി മരണപെട്ടു. ആലപ്പുഴ ചെട്ടികാട് കെട്ടിട നിര്‍മാണ ജോലിക്കിടെ ഇലക്ട്രീഷ്യനായ സുഭാഷ് (34) ആണ് കുഴഞ്ഞു വീണുമരിച്ചത്. സുഭാഷിന് ഹൃദയാഘാതവുമുണ്ടായെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.
പാലക്കാട് ഉഷ്ണ തരംഗത്തില്‍ വീടിനകത്ത് കിടന്നുറുങ്ങിയ വയോധികന് പൊള്ളലേറ്റു. പാലക്കാട് ചാലിശേരി സ്വദേശി ക്യാപ്റ്റന്‍ സുബ്രമണ്യനാണ് പൊള്ളലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഉറങ്ങി എഴുന്നേറ്റപ്പോഴാണ് കൈയ്യില്‍ നീറ്റല്‍ അനുഭവപ്പെട്ടത്. തുടര്‍ന്നുള്ള പരിശോധനയില്‍ വലതു കൈയില്‍ പൊള്ളിയ പാട് കണ്ടെത്തി. വീടിനു ചുറ്റും മരങ്ങള്‍ ഉള്ളതിനാല്‍ ജനലുകള്‍ തുറന്നിട്ട നിലയിലായിരുന്നു.
സംസ്ഥാനത്ത് ആലപ്പുഴയിലും കോഴിക്കോട്ടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ആലപ്പുഴയില്‍ രാത്രി താപനില ഉയരാന്‍ സാധ്യത. പാലക്കാട് ഓറഞ്ച് അലര്‍ട്ട് ആണ്. കൊല്ലം ,തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ യെലോ അലര്‍ട്ട്.
മെയ് 04 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 40°C വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തിരുവനന്തപുരം, എറണാകുളം, കാസറഗോഡ്, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, (സാധാരണയെക്കാൾ 3 – 5°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്ക്കുകയും താപനില ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയക്രമീകരണം മേയ് 15 വരെ നീട്ടിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ തൊഴിലാളികള്‍ വെയിലത്തു പണിയെടുക്കുന്നതു കണ്ടെത്തിയാല്‍ തൊഴിലുടമയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള, സൂര്യാഘാത സാധ്യതയില്ലാത്ത മേഖലകളെ ഈ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക