തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതയുള്ള സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയക്രമീകരണം മേയ് 15 വരെ നീട്ടിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ തൊഴിലാളികള്‍ വെയിലത്തു പണിയെടുക്കുന്നതു കണ്ടെത്തിയാല്‍ തൊഴിലുടമയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കര്‍ശന പരിശോധന നടത്താന്‍ ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ലേബര്‍ ഓഫീസര്‍, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍, അസി. ലേബര്‍ ഓഫീസര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം ദൈനംദിന പരിശോധന നടത്തും. സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള, സൂര്യാഘാത സാധ്യതയില്ലാത്ത മേഖലകളെ ഈ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പാലക്കാടിനു പുറമെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെല്‍ഷ്യസും തൃശൂര്‍ വെള്ളാനിക്കരയില്‍ 40 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി. സാധാരണയെക്കാള്‍ 5 മുതല്‍ 5.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ചൂട് രേഖപെടുത്തിയത്തോടെയാണ് രണ്ട് ജില്ലകളിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ട്.
ആലപ്പുഴ, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, കാസറഗോഡ് ജില്ലകളില്‍ അതിതീവ്ര ചൂട് രേഖപ്പെടുത്തുകയാണ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും അസാധാരണമായ ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
പാലക്കാട് ഉയര്‍ന്ന താപനില 41ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40ഡിഗ്രി സെല്‍ഷ്യസ് വരെയും, കോഴിക്കോട് 39ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 38ഡിഗ്രി സെല്‍ഷ്യസ് വരെയും, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ 37 വരെയും, തിരുവനന്തപുരത്ത് ഉയര്‍ന്ന താപനില 36 വരെയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക