ലൈംഗിക ആരോപണ വിധേയനായ എം പി പ്രജ്വല് രേവണ്ണയെ ജെഡിഎസ് സസ്പെൻഡ് ചെയ്തു. ആരോപണ വിധേയനായ എം പിക്കെതിരെയുള്ള എസ് ഐ ടി അന്വേഷണം സ്വാഗതം ചെയ്താണ് ജെഡിഎസ് പ്രജ്വലിനെ സസ്പെൻഡ് ചെയ്തത്. പ്രജ്വലിനെ പാർട്ടിയിൽ നിന്നും പുറത്താക്കണോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.
കോർ കമ്മിറ്റി യോഗം ചേർന്ന് ശേഷമാണ് രേവണ്ണയെ സസ്പെൻഡ് ചെയ്യുന്നത് സംബന്ധിച്ച തീരുമാനം പാർട്ടി എടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന സ്ഥാനാർഥി കൂടിയാണ് പ്രജ്വല് രേവണ്ണ. ജെഡിഎസിന് തലവേദന സൃഷ്ടിച്ചുകൊണ്ട് പ്രജ്വലിനെതിരെ ഉയർന്ന ആരോപണങ്ങൾ ഏറ്റെടുത്താണ് കോൺഗ്രസ് മണ്ഡലത്തിൽ പ്രചാരണം നടത്തുന്നത്.
പാർട്ടി എംഎൽഎമാരായ ശരണ ഗൗഡ കണ്ടക്കൂർ, സമൃദ്ധി വി മഞ്ജുനാഥ് എന്നിവർ പ്രജ്വല് ചിത്രീകരിച്ച ഒട്ടേറെ സ്ത്രീകൾ ഉൾപ്പെട്ട ആയിരക്കണക്കിന് ലൈംഗിക ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ എംപിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
മകനെതിരെ പ്രചരിക്കുന്ന വീഡിയോകൾ അഞ്ചുവർഷത്തോളം പഴക്കമുള്ളതാണ് എന്നാണ് പ്രജ്വൽ രേവണ്ണയുടെ പിതാവും എംഎൽഎയും ആയ എച്ച് ഡി രേവണ്ണ പറയുന്നത്. ഇയാൾക്കെതിരെയും ഭാര്യയുടെ ബന്ധുകൂടിയായ സ്ത്രീയുടെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക