ഒട്ടും ശമനം ഇല്ലാതെ ചൂട് തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ച് കെഎസ്ഇബി. വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിച്ച സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്.
സംസ്ഥാനത്തെ അണക്കെട്ടുകളിൽ രണ്ടാഴ്ചത്തെ വൈദ്യുതിക്ക് ആവശ്യമായ വെള്ളം മാത്രമാണ് ശേഷിക്കുന്നത് എന്നും കെഎസ്ഇബി പറയുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 11.31 കോടി യൂണിറ്റ് ആയിരുന്നു വൈദ്യുതി ഉപയോഗം. പീക്ക് അവറിൽ 5648 മെഗാ വാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതുകൂടാതെ ട്രാൻസ്ഫോർമറുകൾ ലോഡ് കൂടി ഡ്രിപ്പായതിനെ തുടർന്ന് സംസ്ഥാനത്തെ 700ലധികം ട്രാൻസ്ഫോർമറുകൾ തകരാറിലായതായും 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ ഈ കാരണങ്ങൾ കൊണ്ട് അപ്രഖ്യാപിത ലോഡ് ഷഡിങ് നടപ്പാക്കേണ്ടി വന്നതായും കെഎസ്ഇബി അറിയിച്ചു.
വൈദ്യുതി ഉപയോഗത്തിൽ കൊണ്ടുവരുന്ന നിയന്ത്രണങ്ങളെ തുടർന്ന് ജീവനക്കാർക്ക് എതിരെ ജനം തിരിയുന്നത് ഒഴിവാക്കുന്നതിനായി സർക്കാർ തലത്തിൽ തീരുമാനമെടുക്കണം എന്നും കെഎസ്ഇബി സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നുവെങ്കിലും കെഎസ്ഇബിയുടെ ആവശ്യത്തിന് ഇതുവരെയും മന്ത്രി മറുപടി നൽകിയിട്ടില്ല.
വൈദ്യുതവിതരണ ശൃംഖലയിൽ കേടുപാടുകൾ വരുന്നതായും പിക്ക് സമയത്തെ ആവശ്യത്തിനുള്ള വൈദ്യുതി വൻ തുക നൽകി പുറത്തുനിന്ന് വൈദ്യുതി എത്തിച്ചിട്ടും ലഭ്യമായിട്ടില്ലെന്നും കെഎസ്ഇബി സർക്കാരിനെ അറിയിച്ചു. നിലവിലെ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നതിനായി ബുധനാഴ്ച കെഎസ്ഇബി ഉന്നതല യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക