മികച്ച സ്കോറോടെ ദേശീയ ഗുണനിലവാര അംഗീകാരം കരസ്ഥമാക്കി തിരുവനന്തപുരം എസ് എ ടി ആശുപത്രി. തിരുവനന്തപുരം ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജ് എസ്എടി ആശുപത്രി മികച്ച സ്കോറോടെ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷന് നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു.
സംസ്ഥാനത്ത് പ്രസവം നടത്തുന്ന ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് ഉള്ള അംഗീകാരമായാണ് തിരുവനന്തപുരം എസ് എ ടി ആശുപത്രിക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചത്. 97.5 ശതമാനം സ്കോറോടെ ലേബർ റൂം,98.5% സ്കോറോടെ മെറ്റേണിറ്റി ഒ പി എന്നിവയാണ് അംഗീകാരം നേടുന്നതിന് എസ്എടി ആശുപത്രിയെ സഹായിച്ചത്.
തിരുവനന്തപുരം എസ് എ ടി ആശുപത്രിക്ക് കൂടി ലക്ഷ്യ സർട്ടിഫിക്കേഷന് ലഭിച്ചതോടെ സംസ്ഥാനത്താകെ 11 ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷന് ലഭിച്ചു. താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ആണ് കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാനത്തെ കൂടുതൽ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഗർഭിണികളായ സ്ത്രീകൾക്കും നവജാത ശിശുക്കൾക്കും മികച്ച പരിചരണം ഉറപ്പുവരുത്തുക, മാതൃശിശു മരണനിരക്ക് കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സർക്കാർ ലക്ഷ്യ പദ്ധതി ആവിഷ്കരിക്കുകയും അക്രഡിറ്റേഷൻ പദ്ധതികൾ നടപ്പിലാക്കി വരികയും ചെയ്യുന്നത്.
പ്രസവസമയത്ത് മെച്ചപ്പെട്ട സംരക്ഷണം നൽകുക, ലോകോത്തര നിലവാരത്തിലുള്ള പ്രസവ ചികിത്സ സ്ത്രീകൾക്ക് ലഭ്യമാക്കുക, അണുബാധ കുറയ്ക്കുക, ഗുണഭോക്താക്കളുടെ സംതൃപ്തി, പ്രസവാനന്തരമുള്ള ശുശ്രൂഷ, പ്രസവ സംബന്ധമായ ഓപ്പറേഷൻ തിയേറ്ററുകളുടെയും ലേബർ റൂമുകളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ലക്ഷ്യ പദ്ധതിയിലൂടെ സർക്കാർ നടപ്പിലാക്കി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക