കോഴിക്കോട്: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസിന്റെ പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വീസ് മെയ് അഞ്ച് മുതല്‍. കോഴിക്കോട്- ബംഗളൂരു റൂട്ടിലാണ് ബസ് സര്‍വീസ് നടത്തുക. സർവീസ് പ്രഖ്യാപിച്ച നവകേരള ബസ് ഇന്ന് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് മാറ്റും.
പ്രത്യേക സർവീസ് ആയാണ് ബസ് കോഴിക്കോടേക്ക് കൊണ്ടുപോകുക. കോഴിക്കോട്- ബംഗളുരു റൂട്ടിൽ മെയ് 5മുതലാണ് ബസിന്റെ സർവീസ് നിശ്ചയിച്ചിരിക്കുന്നത്. ടോയ്ലറ്റും ഹൈഡ്രോളിക് ലിഫ്റ്റുമുള്ള ബസ് സർവീസ് ഹിറ്റാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.
ഗരുഡ പ്രീമിയം എന്ന പേരിലാണ് ബസ് സര്‍വീസ് നടത്തുക. ആധുനിക രീതിയിലുള്ള എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഫുട് ബോര്‍ഡ് ഉപയോഗിക്കുവാന്‍ കഴിയാത്തവരായ ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര് തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറുന്നതിനായി പ്രത്യേകം തയ്യാറാക്കിയ, യാത്രക്കാര്‍ക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്.
കൂടാതെ ശുചിമുറി, വാഷ്ബേസിന് തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കിടയില്‍ വിനോദത്തിനായി ടിവിയും മ്യൂസിക് സിസ്റ്റവും, മൊബൈല്‍ ചാര്‍ജര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും സൗകര്യവും സജ്ജീകരിച്ചിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ബുക്കിംഗ് കെഎസ്ആര്‍ടിസിയുടെ വെബ്സൈറ്റില്‍ ആരംഭിച്ചു.
രാവിലെ 04.00 മണിക്ക് കോഴിക്കോടു നിന്നും പുറപ്പെടുന്ന ബസ് സുല്‍ത്താന്‍ ബത്തേരി വഴി 11.35 ന് ബെംഗളൂരു എത്തും. ഉച്ചയ്ക്ക് 2.30ന് ബെംഗളൂരുവില്‍ നിന്നും ഇതേ റൂട്ടില്‍ രാത്രി 10.05 ന് കോഴിക്കോട് തിരിച്ച് എത്തും. കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍, ബെംഗളൂരു എന്നിവയാണ് സ്റ്റോപ്പുകള്‍. സര്‍വീസിന് 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. ഇതിന് പുറമെ AC ബസ്സുകൾക്കുള്ള 5% ലക്ഷ്വറി ടാക്സും നൽകേണ്ടിവരും.
ഇന്ന് വൈകിട്ട് 6.30ന് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് സർവീസായി ബസ് കൊണ്ടുപോകുമെന്ന് കെഎസ്ആർടിസി അറിയിച്ചു. നവകേരള ബസ് സർവ്വീസ് വിജയിച്ചാൽ ഇതേ മാതൃകയിൽ കൂടുതൽ ബസുകൾ വാങ്ങാനും ആലോചന ഉണ്ട്. സംസ്ഥാന സർക്കാരൻറെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെൻസിന്റെ പുതിയ ബസ് വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക