സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും പവർകട്ട് ഏർപ്പെടുത്തേണ്ടതില്ല എന്ന് തീരുമാനം. കെഎസ്ഇബി ഉദ്യോഗസ്ഥർ വൈദ്യുതമന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന് ലോഡ് ഷെഡിങ് അല്ലാതെ മറ്റു വഴികൾ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട സർക്കാർ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതമന്ത്രി കെ കൃഷ്ണൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച ചെയ്തശേഷം തീരുമാനങ്ങൾ പ്രഖ്യാപിക്കും.
അതേസമയം കെഎസ്ഇബി ഉദ്യോഗസ്ഥരുമായി വൈദ്യുത മന്ത്രി നടത്തിയ യോഗത്തിൽ വ്യവസായശാലകളിൽ ഭാഗിക നിയന്ത്രണം കൊണ്ടുവരണമെന്ന നിർദ്ദേശവും വൻകിട വ്യവസായശാലകളിൽ രാത്രി സമയങ്ങളിൽ ചെറിയതോതിൽ വൈദ്യുതി നിയന്ത്രണം കൊണ്ടുവരാൻ ആവശ്യപ്പെടണം എന്ന നിർദ്ദേശവും ഉയർന്നു വന്നു. ഗാർഹിക ഉപഭോക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടതില്ലെന്നും കൃഷിക്കുള്ള പമ്പിങ് പകൽ മാത്രം ആക്കാനും ആലോചനയുണ്ട്.
ഇതുകൂടാതെ ഒഴിവാക്കാവുന്ന ഇടങ്ങളിൽ വൈദ്യുതി ഉപയോഗം കുറയ്ക്കണം, വൈദ്യുതി ഉപയോഗം സ്വയം നിയന്ത്രിക്കാൻ മാളുകൾക്ക് നിർദ്ദേശം നൽകണം തുടങ്ങിയ അഭിപ്രായങ്ങളും യോഗത്തിൽ ഉയർന്നുവന്നു. സംസ്ഥാനത്ത് രൂക്ഷമായി അനുഭവപ്പെടുന്ന വൈദ്യുത പ്രതിസന്ധി 15 ദിവസം കൊണ്ട് പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക