തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് വാട്സ്ആപ്പിൽ അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ. എറണാകുളം സ്വദേശി ശ്രീജിത്താണ് സൈബർ പൊലീസിന്റെ പിടിയിലായത്. മേയർ-കെഎസ്ആർടിസി ബസ് ഡ്രൈവർ തർക്കത്തിന് പിന്നാലെയാണ് സൈബർ അധിക്ഷേപം ഉണ്ടായത്.
മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക് നിരവധി അശ്ലീല സന്ദേശങ്ങൾ വന്നിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയും മേയർക്ക് എതിരെ അധിക്ഷേപം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് പൊലീസ് മേധാവിക്കും മ്യൂസിയും പൊലീസിനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവ് പിടിയിലായത്.
താൻ പ്രതികരിച്ചത് തെറ്റായ പ്രവണതക്കെതിരെയാണെന്നും വലിയ രീതിയിലുള്ള സൈബർ ആക്രമണം ആണ് നേരിടുന്നതെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞിരുന്നു. ആര്യയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലാണ് സൈബർ ആക്രമണം നടക്കുന്നത്.
സോഷ്യൽമീഡിയകളിൽ തുടരുന്ന സൈബർ ആക്രമണത്തിൽ പരാതി നൽകിയിരുന്നു. സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്ബുക്ക് പോസ്റ്റുകൾക്കും കീഴിൽ അശ്ലീല കമന്റുകളാണ് നിറയുന്നതെന്ന് പരാതിയിൽ പറയുന്നു.
ആര്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കുറുകെയിട്ടു കെഎസ്ആർടിസി ബസ് തടഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു. ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിനു നേർക്കു കെഎസ്ആർടിസ് ഡ്രൈവർ ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇതിനു പിന്നാലെയാണ് ആര്യയ്ക്ക് എതിരെ സൈബർ ആക്രമണം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക