തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റിനു മുകളിൽ തന്നെ തുടരുന്നു. 112.52 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ദിവസത്തെ ആകെ ഉപയോഗം. പീക്ക് ടൈം ആവശ്യകതയും വർധിച്ചതായി കെഎസ്ഇബി അറിയിക്കുന്നത്. ഇന്നലെ പീക് ആവശ്യകത 5754 മെഗാവാട്ടായിരുന്നു.
അതേസമയം സംസ്ഥാനത്തെ റെക്കോർഡ് കടക്കുന്ന വൈദ്യതി ഉപയോഗത്തെ പിടിച്ചുനിർത്താൻ ഊർജിത ശ്രമത്തിലാണ് കെഎസ്ഇബി. എല്ലാ പ്രദേശങ്ങളിലെയും സ്ഥിതിഗതികൾ എകോപിപ്പിക്കാൻ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത് ഗുണകരമായതോടെ കൂടുതൽ ഇടങ്ങളിൽ നിയന്ത്രണം വരും.
അതിനിടെ ചൂട് സമയത്തും കറന്റ് കട്ടാകുന്നത് മലയാളിയെ പൊള്ളിക്കുകയാണ്. രാത്രി ഏഴിനും പുലർച്ചെ രണ്ടിനുമിടയിൽ 10 മിനുട്ട് സമയത്തേക്കാണ് വൈദ്യുതി നിയന്ത്രണമെങ്കിലും, അസഹനീയമായ ചൂട് ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്. 10 മിനിറ്റ് മാറി രണ്ട് സെക്കന്റ് പോലും, ഫാനോ എസിയോ ഇല്ലാതെ പറ്റില്ലെന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണ്. എന്നാൽ വൈദ്യുതി നിയന്ത്രണത്തോട് ജനങ്ങൾ സഹകരിച്ചാൽ നിലവിൽ ഉള്ള പ്രതിസന്ധിക്ക് ചെറുതായെങ്കിലും പരിഹാരം കാണാൻ കഴിയുമെന്നാണ് കണക്ക് കൂട്ടൽ. രണ്ട് ദിവസമായി ഏർപ്പെടുത്തുന്ന നിയന്ത്രണം ഗുണം ചെയ്തിട്ടുണ്ടെന്ന വിലയിരുത്തലിന് പിന്നാലെ, വൈദ്യുതി നിയന്ത്രണം തുടരാനും കൂടുതൽ ഇടത്തേക്ക് വ്യാപിപ്പിക്കാനുമാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക