കന്നിയാത്ര വിജയകരമായി പൂർത്തിയാക്കി നവ കേരള ബസ്. ‘ഗരുഡ പ്രീമിയം’ എന്ന പേരിൽ ഇന്നുമുതലാണ് ബസ് സർവീസ് ആരംഭിച്ചത്. മുഴുവൻ സീറ്റിലും ആളുകളെയും വഹിച്ചുകൊണ്ട് രാവിലെ നാലരയോടെ കോഴിക്കോട് നിന്നും പുറപ്പെട്ട ബസ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ബംഗളുരുവിലെത്തി.
യാത്രയ്ക്കിടെ മുൻപിലെ ലിഫ്റ്റ് ഉള്ള ഡോർ തുറന്നു പോയത് അടയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതിനെ തുടർന്ന് ബാഗിന്റെ വള്ളി ഉപയോഗിച്ച് ഡോർ തുറന്നു പോകാതെ കെട്ടിവെച്ച് യാത്ര തുടർന്നെങ്കിലും ശക്തമായ കാറ്റ് ബസ്സിനുള്ളിലേക്ക് അടിച്ചു തുടങ്ങിയതോടെ യാത്രക്കാരുടെ സഹകരണത്തോടെ കാരന്തൂർ വെച്ച് ഡോർ കെട്ടി വയ്ക്കുകയും തുടർന്ന് ബത്തേരി ഡിപ്പോയിൽ എത്തിച്ച ഡോർ നന്നാക്കി ശേഷം യാത്ര തുടരുകയും ചെയ്തു.
പൗരാവലിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ ബസിന് വൻ സ്വീകരണവും ഒരുക്കിയിരുന്നു. സ്വീകരണവും മറ്റും കഴിഞ്ഞ് ഒരു മണിയോടെയാണ് പതിനൊന്നരയ്ക്ക് എത്തേണ്ടിയിരുന്ന ബസ് ബംഗളൂരുവിൽ എത്തിച്ചേരുന്നത്. 1240 രൂപയാണ് കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് ടിക്കറ്റിന് ഈടാക്കുന്നത്.
ബസുകളുടെ അപര്യാപ്തത വളരെ രൂക്ഷമായ കോഴിക്കോട്- ബംഗളൂരു റൂട്ടിൽ നിരവധി മലയാളികൾക്ക് ഉപകാരപ്രദമാകുന്ന ഒന്നാണ് നവ കേരള ബസിന്റെ പുതിയ സർവീസ്. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിന് സ്വകാര്യബസ്സുകൾ ഉത്സവകാലത്ത് 3000 രൂപ വരെ ഈടാക്കുന്ന സാഹചര്യത്തിലാണ് 1240 രൂപ ഈടാക്കി മികച്ച യാത്ര സൗകര്യം നവ കേരള ബസ് നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക