ഡൽഹി: ടോക്കിയോ ഒളിംപിക്സ് മെഡൽ ജേതാവായ ഗുസ്തിതാരം ബജ്റംഗ് പൂനിയയ്ക്ക് സസ്പെൻഷൻ.ഉത്തേജക വിരുദ്ധ പരിശോധനയ്ക്ക് താരം തയ്യാറാകാതിരുന്നതോടെയാണ് നടപടിയെടുത്തിരിക്കുന്നത്. യോഗ്യതാ മത്സരത്തില്‍ പങ്കെടുത്ത താരം സാംപിള്‍ നല്കാന് വിസമ്മതിച്ചതിനാലാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ സസ്പെന്‍ഡ് ചെയ്തത്. പാരീസ് ഒളിംപിക്സിലെ മെഡല്‍ പ്രതീക്ഷയാണ് ബജ്റംഗ് പൂനിയ.
മാർച്ച് 10ന് സോണിപട്ടിൽ വെച്ച് നടന്ന ട്രയൽസിൽ ബജ്റംഗ് രോഹിത് കുമാറിനോട് പരാജയപ്പെട്ടിരുന്നു. ഇതിന്റെ ദേഷ്യത്തിൽ താരം തിരിച്ചുപോകുകയായിരുന്നു. ബജ്റംഗ് പൂനിയയുടെ നടപടിയിൽ വിശദീകരണം നൽകാൻ മെയ് ഏഴ് വരെ താരത്തിന് സമയം നൽകിയിട്ടുണ്ട്. സസ്പെൻഷൻ തുടരുന്ന സമയത്തോളം ഇനിയൊരു ഗുസ്തി മത്സരത്തിലോ ട്രെയൽസിലോ താരത്തിന് പങ്കെടുക്കാൻ കഴിയില്ല. ഇതോടെ ജൂലൈയിൽ ആരംഭിക്കുന്ന പാരിസ് ഒളിംപിക്സിൽ ഉൾപ്പടെ ബജ്റംഗ് പൂനിയയുടെ പങ്കാളിത്തം സംശയത്തിലായിരിക്കുകയാണ്.
ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിന്റെ മുൻനിരയിൽ ബജ്റംഗ് പൂനിയ ഉണ്ടായിരുന്നു. വിരമിച്ച ഗുസ്തി താരം സാക്ഷി മാലികിന് പിന്തുണ നൽകി പദ്മശ്രീ പുരസ്കാരം താരം തിരിച്ചുനൽകിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ നടപ്പാതയിൽ പദ്മശ്രീ പുരസ്കാരം ഉപേക്ഷിച്ചാണ് താരം അന്ന് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക