ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ‘കൂലി’ സിനിമയുടെ ഗാനത്തിനെതിരെ സംഗീത സംവിധായകൻ ഇളയരാജ രംഗത്ത് വന്നിരുന്നു. കൂലിയിലെ ടീസറിന് ഉപയോഗിച്ചിരിക്കുന്ന തന്റെ പാട്ടിന് പകർപ്പവകാശ ലംഘനം നടന്നതായി ചൂണ്ടിക്കാട്ടിയാണ് ഇളയരാജ ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് നോട്ടീസ് അയച്ചത്. കംപോസറായ തന്റെ അനുവാദം ഇല്ലാതെ പാട്ട് ടീസറിൽ ഉപയോഗിച്ചു എന്നതാണ് ഇളയരാജയുടെ പരാതി.
ഈ സംഭവത്തിൽ ഇപ്പോൾ രജനികാന്ത് പ്രതികരിച്ചിരിക്കുകയാണ്. ചെന്നൈ ഇൻ്റർനാഷണൽ എയർപോർട്ടിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ, നിർമ്മാതാവും സംഗീതജ്ഞനും തമ്മിലുള്ള പ്രശ്നമാണിതെന്നും അവർ പ്രശ്നം വേണ്ട വിധത്തിൽ കൈകാര്യം ചെയ്യുമെന്നുമാണ് രജനികാന്ത് പറയുന്നത്.
ചിത്രത്തിന്റെ ടൈറ്റിൽ ഏപ്രിൽ 22-നാണ് റിവീൽ ടീസർ പുറത്തുവിട്ടത്. വലിയ സ്വീകാര്യത ലഭിച്ച ടീസർ യൂട്യൂബിൽ മാത്രം കണ്ടിരിക്കുന്നത് ഒന്നര കോടി പ്രേക്ഷകരാണ്. ടീസറിലെ രജനികാന്തിന്റെ മാസിനെ ഹൈപ്പിലെത്തിക്കാൻ അനിരുദ്ധിന്റെ ബിജിഎം സ്കോറിന് സാധിച്ചിട്ടുണ്ട്. എന്നാൽ ആ സ്കോർ ‘തങ്കമകൻ’ എന്ന സിനിമയ്ക്ക് വേണ്ടി ‘വാ വാ പക്കം വാ’ എന്ന ഇളയരാജയുടെ പാട്ട് പുനസൃഷ്ടിച്ചതാണ്. പാട്ടിലെ ”ഡിസ്കോ ഡിസ്കോ” എന്ന ഭാഗമാണ് കൂലി ടൈറ്റിൽ ടീസറിൽ ചേർത്തിരിക്കുന്നത്.
1957-ലെ പകർപ്പവകാശ നിയമപ്രകാരമാണ് ഇളയരാജ പരാതി കൊടുത്തത്. സംവിധായകൻ ലോകേഷ് കനകരാജ് മുൻപുള്ള സിനിമകളിലും പഴയ പാട്ടുകൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നു എന്ന് പരാതിയിൽ ആരോപിക്കുന്നു. ഇതിന് മുൻപ് ‘വിക്രം’ ചിത്രത്തിലെ ”വിക്രം.. വിക്രം” എന്ന ഗാനത്തിന് ലോകേഷ് കനകരാജ് സംഗീത സംവിധായകനിൽ നിന്ന് അനുമതി വാങ്ങിയിരുന്നില്ല. അതുപോലെ സംവിധായകന്റെ തന്നെ നിർമ്മാണ സംരംഭമായ ഫൈറ്റ് ക്ലബ്ബിലെ ‘എൻ ജോഡി മഞ്ച കുരുവി’ എന്ന ഗാനത്തിന്റെ സംഗീതവും അനുമതിയില്ലാതെ പുനർനിർമ്മിച്ചതായി ആക്ഷേപം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക