മേയ് 7 ലോക ആസ്ത്മ ദിനമാണ്. ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്ത്മ (GINA) എന്ന അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ആണ് ലോക ആസ്ത്മ ദിനമായി ആചരിക്കുന്നത്. രോഗത്തെപ്പറ്റിയുള്ള അവബോധം പൊതുജനങ്ങളിൽ സൃഷ്ടിക്കുക, തുടക്കത്തിൽ തന്നെ കൃത്യമായ ചികിത്സ ലഭ്യമാക്കുക എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് ഈ ദിനത്തിൻറെ ലക്ഷ്യം.
ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണ് ആസ്ത്മ. അന്തരീക്ഷത്തിലെ ചില ഘടകങ്ങളോട് ശ്വാസനാളികൾ അമിതമായി പ്രതികരിക്കുമ്പോൾ അവ ചുരുങ്ങി ശ്വാസതടസ്സം ഉണ്ടാക്കുന്ന അവസ്ഥയാണിത്. കാലാവസ്ഥ മാറുന്നതനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളില്‍ നിന്ന് അകലം പാലിക്കുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ നമ്മുക്ക് ഈ രോഗത്തെ നിയന്ത്രിക്കാം.
സമയബന്ധിതമായുള്ള കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മാറിവരുന്ന ജീവിത ശൈലിയും രോഗം ശരിയായി ചികിത്സിക്കുന്നതിലുള്ള കാലതാമസവും ഇന്‍ഹേലറിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളും ആസ്ത്മ സങ്കീര്‍ണമാക്കുന്നു.
ആസ്ത്മ, സി.ഒ.പി.ഡി. തുടങ്ങിയ ദീര്‍ഘസ്ഥായിയായ ശ്വാസകോശ രോഗങ്ങളുടെ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ശ്വാസ് പദ്ധതി രാജ്യത്താദ്യമായി കേരളത്തിലാരംഭിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ, ജനറല്‍ ആശുപത്രികളിലൂടെയും നടപ്പിലാക്കുന്ന ശ്വാസ് ക്ലിനിക്കുകളിലൂടെ 25,000ത്തിലധികം ആസ്ത്മ രോഗികള്‍ക്ക് ശാസ്ത്രീയമായ ചികിത്സകള്‍ നല്കി വരുന്നു.
രോഗ നിര്‍ണയത്തിനായുള്ള സ്പൈറോമെട്രി, ചികിത്സയ്ക്കായി ഇന്‍ഹേലര്‍ മരുന്നുകള്‍, പള്‍മണറി റീഹാബിലിറ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ഈ ക്ലിനിക്കുകളില്‍ ലഭ്യമാണ്. കൂടുതല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ കൂടുതല്‍ രോഗികള്‍ക്ക് ഈ സേവനം ലഭ്യമാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ഇടയ്ക്കിടെ വരുന്ന ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോൾ വിസിലടിക്കുന്ന ശബ്ദം കേൾക്കുക, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ തണുപ്പ്, പൊടി, കായികാഭ്യാസം എന്നിവ ഉണ്ടാകുമ്പോൾ കൂടുന്നതും ആസ്ത്മയുടെ ലക്ഷണമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക