പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കോഴിഫാമിൽ ഉണ്ടായ തീപിടുത്തത്തിൽ 3000 ത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. മണ്ണാർക്കാട് കോട്ടോപ്പാടം കണ്ടമംഗലത്താണ് കോഴിഫാമിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് 3000 ത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തത്.
പനമ്പള്ളി സ്വദേശിയായ അരിയൂർ ഫൈസൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് ഇന്നലെ രാത്രി പത്തരയോടെ തീപിടുത്തം ഉണ്ടാവുകയും 3000 ത്തോളം കോഴിക്കുഞ്ഞുങ്ങൾ വെന്ത്ചാവുകയും ചെയ്തത്. ചൂടിനെ പ്രതിരോധിക്കുന്നതിനായി കവുങ്ങിൻ പട്ടയും തെങ്ങിൻ പട്ടയും തകര ഷീറ്റിന് താഴെയായി സീലിംഗ് രൂപത്തിൽ അടച്ചിരുന്നു.
ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരുന്ന കാലപ്പഴക്കം ചെന്ന വയറിങ് സംവിധാനം കത്തിയതോടെ സീലിങ്ങിനായി ഉപയോഗിച്ച തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും കത്തുകയും തീപിടുത്തത്തിന് കാരണമാവുകയും ചെയ്തു. തൊഴിലാളികൾ ആരും തന്നെ രാത്രി സമയമായതിനാൽ കോഴിഫാമിൽ ഇല്ലായിരുന്നു.
സമീപത്തുണ്ടായിരുന്ന അതിഥി തൊഴിലാളികൾ കോഴിക്കുഞ്ഞുങ്ങളുടെ ശബ്ദം കേട്ട് ഓടി കൂടുകയും കോഴിഫാമിന്റെ ഉടമയെ വിവരമറിയിക്കുകയും ചെയ്തു. ഒന്നരമണിക്കൂറിൽ അധികം വെള്ളം അടിച്ചാണ് മണ്ണാർക്കാട് വട്ടമ്പലത്ത് നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റ് തീ പൂർണ്ണമായും അണച്ചത്. 3 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതാണ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക