കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ച സംഭവത്തില്‍ യുവതിയെ വിവാഹം കഴിക്കാനും കുഞ്ഞിനെ സംരക്ഷിക്കാനും തയ്യാറാണെന്ന് കുഞ്ഞിന്റെ പിതാവ് വ്യക്തമാക്കി. ചികിത്സയിലുള്ള യുവതിയുടെയും കൊല്ലം സ്വദേശിയായ യുവാവിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് യുവാവ് വിവാഹ സന്നദ്ധത അറിയിച്ചത്.
ഇരുവരും തമ്മിലുള്ള അടുപ്പം ഇവരുടെ വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. ഹോസ്റ്റലില്‍ പ്രസവിച്ച സംഭവത്തിന് പിന്നാലെയാണ് രണ്ടുപേരുടെയും വീട്ടുകാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത് . വിവാഹത്തെ വീട്ടുകാരും എതിര്‍ത്തില്ല. ആശുപത്രിയില്‍ നിന്ന് യുവതിയെ വിട്ടാൽ ഉടൻ വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
എറണാകുളം നഗരമധ്യത്തിലുള്ള ഹോസ്റ്റലിലെ ശുചിമുറിയില്‍ ഞായറാഴ്ചയാണ് യുവതി പ്രസവിച്ചത്. യുവതിയുടെ സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അമ്മയെയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റുകയായിരുന്നു. കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ല.
ആറ് പേരടങ്ങുന്ന ഹോസ്റ്റൽ മുറിയിലാണ് യുവതി താമസിച്ചിരുന്നത്. യുവതിയുടെ അനാരോഗ്യം ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കള്‍ കാര്യം തിരക്കിയെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളാണെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞുമാറി. ഞായറാഴ്ച്ച രാവിലെയോടെ ശൗചാലയത്തില്‍ കയറിയ യുവതി ഒരുപാട് സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കള്‍ വാതില്‍ തട്ടി വിളിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക