കോഴിക്കോട്: ജില്ലയിൽ നാലുപേർക്ക് വെസ്റ്റ്നൈൽ പനി ബാധ സ്ഥിരീകരിച്ചു. ഇവരിൽ രണ്ടുപേർ രോഗമുക്തരായി. രോഗബാധയേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലാബിൽനിന്നാണു സ്ഥിരീകരണം എത്തിയത്.
ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രവേശിച്ച രോഗികളുടെ സാംപിൾ കോഴിക്കോട് മൈക്രോബയോളജി ലാബിൽ പരിശോധിച്ചിരുന്നു. വെസ്റ്റ്നൈൽ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു സംഘടിപ്പിച്ച പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, അന്തിമ സ്ഥിരീകരണത്തിനായി സാംപിളുകൾ പൂനെ വൈറോളജി ലാബിലേക്ക് വിടുകയായിരുന്നു.
ഈയടുത്ത് സ്വകാര്യ ആശുപത്രിയിൽ മരിച്ച രണ്ടുപേരുടെ മരണം വെസ്റ്റ്നൈൽ കാരണമെന്ന് ആരോഗ്യ വകുപ്പ് സംശയിക്കുന്നുണ്ട്. ഇവരുടെ സാംപിളുകളും പരിശോധിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലും സമാനമായ രോഗലക്ഷണങ്ങളോടെ നിരവധി ആളുകൾ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ ആറുപേർക്ക് വെസ്റ്റ്നൈൽ പനിയാണോ എന്ന സംശയം നില നിൽക്കുന്നു.
രോഗം പടർത്തുന്നത് ക്യൂലക്സ് കൊതുകുകളാണു . മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കു രോഗം പടരില്ലെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന വിവരം. സംസ്ഥാനത്ത് മാറി വരുന്ന കാലാവസ്ഥയിൽ രോഗം പടരാൻ സാധ്യത വളരെ കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക