ന്യൂയോര്‍ക്ക്: ഫലസ്തീന് അനുകൂല പ്രതിഷേധം മെറ്റ് ഗാലയിലും. ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഇവന്റുകളിലൊന്നായ മെറ്റ് ഗാലയുടെ വേദിക്ക് പുറത്താണ് ഫലസ്തീന് അനുകൂല പ്രതിഷേധം നടന്നത്. ‘ഗസ്സയില്‍ ബോംബുകള്‍ വീണുകൊണ്ടിരിക്കുമ്പോള്‍ മെറ്റ് ഗാല വേണ്ട’ എന്ന മുദ്രാവാക്യങ്ങളുള്ള ബാനറുകളുമായാണ് പ്രതിഷേധക്കാർ വന്നത്. പ്രകടനത്തില്‍ പങ്കെടുത്ത നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു.
ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്സ് കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾക്കുള്ള വാർഷിക ധനസമാഹരണ പരിപാടിയാണ് കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ട് ഗാല എന്നറിയപ്പെടുന്ന മെറ്റ് ഗാല. ഓരോ വർഷവും നടക്കുന്ന ഏറ്റവും വലിയ ഫാഷൻ ഇവന്റുകളിലൊന്നാണ് മെറ്റ് ഗാല. സെലിബ്രിറ്റികൾ, ഫാഷൻ ഡിസൈനർമാർ, കല- ഫാഷൻ- വിനോദ മേഖലയിൽ നിന്നുള്ള മറ്റു ശ്രദ്ധേയരായ വ്യക്തികൾ എന്നിവർ പങ്കാളികളായി.
പരിപാടി പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്താതിരിക്കാന്‍ മെറ്റ് ഗാല വേദിക്ക് ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിൽ ന്യൂയോര്‍ക്ക് പൊലീസ് ബാരിക്കേഡുകൾ വെച്ചു. വൈകിട്ട് 6.30 ഓടെ സെലിബ്രിറ്റികളും മറ്റു വന്നുതുടങ്ങിയതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കാന്‍ തുടങ്ങി. ഗസ്സ യുദ്ധത്തിനെതിരെ യു.എസിലുടനീളമുള്ള സര്‍വകലാശാലകളിലും കോളേജുകളിലും പ്രതിഷേധ പരിപാടികൾ നടന്നതോടെയാണ് തിങ്കളാഴ്ച രാത്രി മെറ്റ് ഗാല വേദിക്ക് പുറത്ത് സമരക്കാര്‍ അണിനിരന്നത്. അറസ്റ്റുകൾ ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്മെൻ്റ് (NYPD) സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക