തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്ക്കര സമരത്തിൽ സിഐടിയുവിനെതിരെ ഐഎന്‍ടിയുസി. സമരത്തിൽ സിഐടിയുവിൻ്റേത് ഇരട്ട നിലപാടാണ് സ്വീകരിച്ചതെന്നാണ് ഐഎന്‍ടിയുസിയുടെ വിമര്‍ശനം. ഒരുമിച്ച് സമരം നടത്തേണ്ടവർ സർക്കാരിനൊപ്പം ഇരിക്കുകയാണ്.
സർക്കാർ സിഐടിയുവിനെ മാത്രം എങ്ങനെ ചർച്ചക്ക് വിളിക്കുമെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡൻ്റ് ചോദിച്ചു.
പരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്താനാണ് ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെയും ജീവനക്കാരുടെയും തീരുമാനം. പൊലീസ് സംരക്ഷണത്തോടെ ടെസ്റ്റുകള്‍ നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നീക്കം.
പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ ഇതുവരെ വഴങ്ങേണ്ടി വന്ന മോട്ടോര്‍ വാഹന വകുപ്പ് ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സ്വീകരിക്കുന്നത്. പൊലീസ് സംരക്ഷണയില്‍ ഇന്ന് മുതല്‍ ടെസ്റ്റ് പുനരാരംഭിക്കാനാണ് തീരുമാനം. ഒരു അപേക്ഷകനെങ്കിലും എത്തിയാല്‍ ടെസ്റ്റ് നടത്താന്‍ ഗതാഗത കമീഷണറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ട്. സമരക്കാര്‍ പ്രശ്നമായി ചൂണ്ടിക്കാട്ടുന്ന സര്‍ക്കുലറിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് മൂന്നു മുതല്‍ ആറ് മാസം വരെ സാവകാശം അനുവദിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ രീതിയിലാണ് ടെസ്റ്റ് നടത്തുന്നതെന്നുമാണ് ഗതാഗത കമീഷണറേറ്റ് സ്വീകരിച്ച നിലപാട്.
ഒത്തുതീര്‍പ്പ് ഉത്തരവിലെ പോരായ്മകള്‍ എടുത്ത് കാട്ടിയും പരിഷ്കരണ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യമുന്നയിച്ചും ഡ്രൈവിങ് സ്കൂള്‍ ഓണേഴ്സ് സമിതി, ഓള് കേരള മോട്ടോര്‍ ഡ്രൈവിങ് സ്കൂള്‍ ഇന്‍സ്ട്രക്ടേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന് അടക്കം സംഘടനകള്‍ പണിമുടക്കില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കാന്‍ ആണ് ഇവരുടെ തീരുമാനം.
ഈ മാസം 13 ന് സെക്രട്ടറിയേറ്റിലേക്ക് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കും. ഇത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് ടെസ്റ്റുകള്‍ മുടങ്ങിയിരുന്നു. സര്‍ക്കുലര്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക