കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയെ തുടർന്ന് നാളെ നടക്കേണ്ടിയിരുന്ന സംസ്ഥാന മന്ത്രിസഭായോഗം മാറ്റിവെച്ചു. മുഖ്യമന്ത്രി ഓൺലൈനായി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് യോഗം മാറ്റി വയ്ക്കുകയായിരുന്നു.
സ്വകാര്യ ആവശ്യങ്ങൾക്കായി മുഖ്യമന്ത്രിയും കുടുംബവും ഇന്നലെയാണ് വിദേശത്തേയ്ക്ക് യാത്ര തിരിച്ചത്. 16 ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ ഇന്തോനേഷ്യ, സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തുക. യാത്ര കഴിഞ്ഞ് 21 ന് കേരളത്തിൽ മടങ്ങിയെത്തും.
സാധാരണ ഔദ്യോഗിക യാത്രയ്ക്കായി മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോൾ സർക്കാർ തന്നെ അറിയിപ്പ് പുറപ്പെടുവിക്കാറുണ്ട്. പക്ഷേ അനൗദ്യോഗിക സ്വകാര്യ യാത്രയായതിനാൽ അത്തരം അറിയിപ്പുകൾ ഒന്നും ഇത്തവണ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്കെതിരെ വിമർശനവുമായി കോൺഗ്രസ്സും ബിജെപിയും രംഗത്ത് എത്തിയിരുന്നു.
മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രയില്‍ സ്പോണ്‍സര്‍ഷിപ്പ് ആരാണെന്ന് വെളിപ്പെടുത്തണമെന്ന് കെ.സുധാകരനും വി.മുരളീധരനും ആവശ്യപ്പെട്ടു. അത് വെളിപ്പെടുത്തേണ്ട കാര്യമില്ലെന്ന് ഇ.പി.ജയരാജൻ മറുപടി പറഞ്ഞു. വിദേശ പര്യടനസമയത്ത് അധികാരചുമതല മറ്റാര്‍ക്കും കൈമാറാത്തതിലും വിമര്‍ശനം ഉയരുന്നുണ്ട്. 16 ദിവസം നീളുന്ന സകുടുംബ വിദേശപര്യടനത്തിലാണ് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും. കേന്ദ്ര അനുമതി തേടിയുള്ള സ്വകാര്യ സന്ദര്‍ശനമെന്നാണ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക