ന്യൂഡൽഹി: വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിൽ എയർ ഇന്ത്യ എക്സ്പ്രസിനോട് റിപ്പോർട്ടു തേടി കേന്ദ്ര വ്യോമയാന മന്ത്രാലയം. പ്രശ്നങ്ങൾ ഉടനടി പരിഹരിക്കാനും ഡിജിസിഎ മാനദണ്ഡങ്ങൾക്കനുസൃതമായി യാത്രക്കാർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാനും വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയോട് ആവശ്യപ്പെട്ടു.
കാബിൻ ക്രൂ അംഗങ്ങളുടെ മിന്നൽപ്പണിമുടക്കിനെ തുടർന്നാണ് വിമാന സർവീസുകൾ റദ്ദാക്കിയത്. അലവൻസ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവ് എടുത്താണ് പണിമുടക്കിയത്. എന്നാൽ കാബിൻ ക്രൂ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്നും എയർ ഇന്ത്യ എക്സ്പ്രസിന്റെ മാറ്റം അംഗീകരിക്കാനാവാത്തവരാണ് സമരത്തിന് പിന്നിലെന്നും അധികൃതർ ആരോപിച്ചു.
യാത്രക്കാർക്ക് ടിക്കറ്റ് തുക മടക്കിനൽകുകയോ, പകരം യാത്രാ സംവിധാനം ഒരുക്കുകയോ ചെയ്തെന്നും അധികൃതർ വ്യക്തമാക്കി. പണിമുടക്കിയ ജീവനക്കാരുമായി കമ്പനി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.ചൊവ്വാഴ്ച രാത്രി മുതൽ 90 ഓളം വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്.
വിഷയത്തിൽ പ്രതികരണവുമായി എയർ ഇന്ത്യ അധികൃതർ രംഗത്തെത്തിയിരുന്നു. യാത്രക്കാരോട് ക്ഷമചോദിക്കുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് പറഞ്ഞു. അവസാന നിമിഷം കാബിൻ ക്രൂ സിക് ലീവെടുത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും യാത്രക്കാർക്ക് യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരം ഉണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക