പാലക്കാട്: മാധ്യമപ്രവർത്തകൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. മാതൃഭൂമി ന്യൂസ് കാമറാമാൻ എ.വി മുകേഷ് (34) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ എട്ട് മണിക്ക് മലമ്പുഴ വേനോലി എളമ്പരക്കാടിന് സമീപം റിപ്പോർട്ടിങ്ങിനിടെയാണ് അപകടം.
പ്രദേശത്ത് ആനയിറങ്ങിയതിന്റെ ദൃശ്യങ്ങൾ പകർത്താൻ വന്നതാണ് മുകേഷ്. കാട്ടാന പാഞ്ഞടുത്തപ്പോൾ ചിതറിയോടുന്നതിനിടെ മുകേഷ് വീഴുകയായിരുന്നു. മുകേഷിന്റെ ഇടുപ്പിനാണ് പരിക്ക് പറ്റിയത്.
മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടിൽ ഉണ്ണിയുടെയും ദേവിയുടെയും മകനാണ് മുകേഷ്. ഭാര്യ: ടിഷ.
അതേസമയം, വയനാട് നെയ്ക്കുപ്പ മുണ്ടക്കലിന് സമീപമിറങ്ങിയ കാട്ടാന റോഡരികിൽ നിർത്തിയിട്ട കാറും ബൈക്കും കാട്ടാന തകർത്തു. പോലീസ് ഉദ്യോഗസ്ഥനായ അജേഷിന്റെ വാഹനങ്ങളാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടാന തകർത്തത്. വീട്ടിലേക്ക് പോകുന്നതിനിടെ വഴിയിൽ നിറുത്തിയിട്ട വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായി ആന ചവുട്ടി തകർത്തു. കാറിന്റെ പിൻഭാഗത്ത് കൊമ്പ് കൊണ്ട് കുത്തിയ പാടുകളും കാണാം. വനം വകുപ്പ് അധികൃതർ സ്ഥലത്ത് വന്നു. സ്ഥിരമായി സമീപ പ്രദേശങ്ങളിൽ ആനയിറങ്ങുന്നതായി നാട്ടുകാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക