വിദ്വേഷ പരാമർശങ്ങൾ അവസാനിപ്പിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. മതത്തിന്റെ അടിസ്ഥാനത്തിൽ ക്രിക്കറ്റ് ടീമിന് അകത്തും പുറത്തും ആരൊക്കെ ഉണ്ടായിരിക്കണമെന്ന് കോൺഗ്രസ്സാണ് തീരുമാനിക്കുന്നത് എന്നും കോൺഗ്രസിന്റെ ലക്ഷ്യം ന്യൂനപക്ഷത്തിന് മുൻഗണന നൽകുക എന്നതാണ് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മധ്യപ്രദേശിലെ ധാറിൽ നടത്തിയ പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. അയോധ്യയിലെ ക്ഷേത്രത്തിന് ബാബറി പൂട്ട് സ്ഥാപിക്കുന്നതിനും ജമ്മു കാശ്മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടു വരുന്നതിനോ കോൺഗ്രസിന് കഴിയാതിരിക്കാൻ തനിക്ക് 400 സീറ്റുകൾ ആവശ്യമാണെന്ന് പറഞ്ഞ മോദി രാമക്ഷേത്രം സംബന്ധിച്ച സുപ്രീംകോടതി വിധി മറികടക്കാൻ ആണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്നും പറഞ്ഞു.
മധ്യപ്രദേശിലെ ധാറിൽ പ്രചാരണ പരിപാടിക്കായി എത്തിയ അദ്ദേഹം ഇന്ത്യ ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിലാണ് എന്നും വോട്ട് ജിഹാദ് ആണോ രാമ രാജ്യം ആണോ ഇന്ത്യയിൽ വേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ് എന്നും പറഞ്ഞു.
അതേ സമയം കഴിഞ്ഞ ദിവസം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയിരുന്നു. നൂറുകണക്കിന് ബിജെപി പ്രവർത്തകരുടെ അകമ്പടിയോടെ അഹമ്മദാബാദിലെ റാണിപ്പ് നിഷാൻ ഹയർ സെക്കൻഡറി സ്കൂളിലെത്തിയാണ് മോദി വോട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക