കണ്ണൂര്‍: ബോംബ് സ്ഫോടനത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മിച്ച് സിപിഎം. പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. സ്മാരകം മെയ് 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഉദ്ഘാടനം ചെയ്യും.
2015 ജൂണ്‍ 6ന് ബോംബ് നിര്‍മാണത്തിനിടെ ഷൈജുവും സുബീഷും കൊല്ലപ്പെട്ടിരുന്നു. സ്ഫോടനം നടക്കുമ്പോൾ ഇവിടെയുണ്ടായിരുന്നു മറ്റു നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ബോംബ് നിർമിച്ചവരെ തള്ളിപ്പറയുകയാണ് ചെയ്തിരുന്നത്. പാർട്ടിക്ക് സംഭവവുമായി ബന്ധമില്ലെന്നും ബോംബ് നിർമിച്ചവർ പാർട്ടി പ്രവർത്തകരല്ലെന്നുമായിരുന്നു കോടിയേരിയുടെ വിശദീകരണം. എന്നാൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹം ഏറ്റുവാങ്ങിയത് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനായിരുന്നു.
2016 മുതല്‍ സിപിഎം കൊല്ലപ്പെട്ട ഇരുവരുടെയും രക്തസാക്ഷിദിനാചരണം ആചരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്മാരകം നിര്‍മിച്ചിരിക്കുന്നത്. 2016 ഫെബ്രുവരിയില്‍ സിപിഎം നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്മാരകം നിര്‍മിക്കാന്‍ ധനസമാഹരണം നടത്തി. 2016 ജൂണ്‍ 6 മുതല്‍ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. സിപിഎം രക്തസാക്ഷികളുടെ കൂട്ടത്തിൽ ഇരുവരുടെയും പേരുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക