പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി കമ്പിവേലിയില്‍ കുടുങ്ങിയ സംഭവത്തില്‍ വനംവകുപ്പ് സ്ഥലം ഉടമക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വന്യമൃഗങ്ങളെ പിടിക്കാൻ വെച്ച വേലിയിലാണ് പുലി കുരുങ്ങിയതെന്നാണ് വിവരം. അതുകൊണ്ടാണ് പുലി ഏറെ നേരം പണിപ്പെട്ടിട്ടും രക്ഷപ്പെടാന്‍ സാധിക്കാതിരുന്നത്. സാധാരണ കമ്പി കൊണ്ടല്ല വേലി കെട്ടിയതെന്നും വനംവകുപ്പ് അറിയിച്ചു.
മയക്കുവെടിവെച്ച് പിടിച്ച പുലി പിന്നീട് ചത്തു. ഇന്ന് രാവിലെയാണ് പുലിയെ കമ്പിവേലിയിൽ കുടുങ്ങിയ അവസ്ഥയിൽ കണ്ടെത്തിയത്. അഞ്ച് വയസോളം പ്രായം തോന്നിക്കുന്ന പുലിയാണിത്. ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
ധോണിയിൽ നിന്നുള്ള വനം വകുപ്പ് ഡോക്ടർമാരുടെ പ്രത്യേക സംഘം വന്നാണ് മയക്കുവെടിവെച്ച് പുലിയെ പിടികൂടിയിരുന്നത്. 10 മിനിറ്റിന് ശേഷം വനപാലകർ പുലിയെ പ്രത്യേക ഇരുമ്പ് കൂട്ടിലേക്ക് മാറ്റി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിലാണ് പുലി അകപ്പെട്ടത്. തുടർന്ന് ക്യാമ്പിലേക്ക് കൊണ്ടു പോയ പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം പറമ്പിക്കുളത്തെ വനത്തിൽ തുറന്നുവിടാനായിരുന്നു പദ്ധതിയിട്ടത്. ഇന്ന് അതിരാവിലെയാണ് വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിൽ കമ്പിവേലിയിൽ പുലിയെ കുടുങ്ങിയ നിലയിൽ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക