സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ഈ വർഷം തന്നെ മദ്യശാലകൾ ആരംഭിക്കും. സർക്കാർ നൽകിയ നിർദ്ദേശങ്ങൾക്ക് നിയമസഭ സബ്ജക്ട് സമിതിയുടെ അംഗീകാരം ലഭിച്ചതോടുകൂടിയാണ് ഇക്കാര്യത്തിൽ തീരുമാനമായത്. രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന മദ്യശാലകൾ രാത്രി 11 മണി വരെ പ്രവർത്തിക്കും.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇത് പൂർത്തിയായ ശേഷം മദ്യശാലകൾ ആരംഭിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യശാലകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങൾക്ക് സബ്ജക്ട് കമ്മിറ്റി അംഗീകാരം നൽകി. 20 ലക്ഷം രൂപയാണ് ലൈസൻസ് ഫീസ് ആയി ഈടാക്കുക.
എഫ് എൽ 4 സി ലൈസൻസുകളാണ് ഐടി പാർക്കുകൾക്ക് മദ്യശാലകൾ ആരംഭിക്കുന്നതിനായി നൽകുക. നേരത്തെ ഒരു ഐടി പാർക്കിന് ഒരു മദ്യ വില്പന കേന്ദ്രം എന്ന നിലയ്ക്കുള്ള ആലോചനകളാണ് നടന്നിരുന്നത് എങ്കിലും ആവശ്യപ്പെടുന്ന വ്യവസായ സ്ഥാപനത്തിന് ലൈസൻസ് അനുവദിക്കുന്ന തരത്തിൽ ആയിരിക്കും വിജ്ഞാപനം ഉണ്ടാവുക.
ബിയറും വൈനും വിദേശ മദ്യവും ഇതുവഴി ഐടി പാർക്കുകളിൽ നൽകാൻ സാധിക്കും. മദ്യശാലകൾ നടത്തിപ്പിനുള്ള അവകാശം ഐടി പാർക്കുകൾക്ക് നേരിട്ടോ പ്രമോട്ടർ പറയുന്ന കമ്പനിക്കോ നൽകുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക