തെക്കിന്റെ കശ്മീരായ കാന്തല്ലൂരിൽ ഇപ്പോൾ ആപ്പിൾ കാലമാണ്. കാന്തല്ലൂരിലെ ആപ്പിള്‍ വളരെ പ്രശസ്തമാണ്. ആപ്പിള്‍ താഴ്വരയിലൂടെ നടക്കാനും ആപ്പിള്‍ നേരിട്ട് പറിക്കാനും നിരവധി പേര് ഇവിടെയെത്താറുണ്ട്. പഴുത്തു തുടങ്ങിയ ആപ്പിളുകൾ ഒരു മാസത്തിനുള്ളിൽ വിളവെടുക്കും. അതുകൊണ്ടു തന്ന ഈ സീസണിൽ കാന്തല്ലൂരിലേക്ക് വരുന്നവർക്ക് പ്രദേശത്തിന്റെ ഭംഗിക്കൊപ്പം ആപ്പിൾ തോട്ടങ്ങളുടെ കാഴ്ചയും കലർപ്പില്ലാത്ത ആപ്പിൾ രുചിയും അനുഭവിച്ചറിയാം.
വേനലെത്ര കടത്താലും മഴയെത്ര പെയ്താലും കാന്തല്ലൂരിൽ എന്നും മഞ്ഞുമയമാണ്. കോടമഞ്ഞിൽ മുങ്ങി ഉദിച്ചുയരുന്ന പ്രഭാതങ്ങളും തണുപ്പുള്ള ഉച്ചനേരവും ഒക്കെ ഇവിടുത്തെ പ്രത്യേക അനുഭവങ്ങളാണ്. ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് ഇവിടുത്തെ ആപ്പിള്‍ത്തോട്ടങ്ങളില്‍ കായ്കള്‍ പാകമാവാറുള്ളത്. ഡിസംബര്‍ അവസാനവും ജനുവരി, ഫെബ്രുവരി മാസങ്ങളിലും ആപ്പിള്‍ പൂവിട്ട് നില്‍ക്കുന്നത് കാണാന്‍ സഞ്ചാരികള്‍ എത്താറുണ്ട്.
ഇടുക്കിയിലെ ദേവികുളം താലൂക്കിലെ ഒരു ഗ്രാമപ്രദേശമാണ് കാന്തല്ലൂര്‍. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയില്‍ ഉദുമല്‍പേട്ടയ്ക്കും മൂന്നാറിനുമിടയില്‍ സ്ഥിതി ചെയ്യുന്ന തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന മനോഹരമായ ഒരു മലയോരഗ്രാമം. ശാന്തമായ കാലാവസ്ഥയാലും മനോഹരമായ പ്രകൃതിഭംഗിയാലും അനുഗ്രഹീതമായ പശ്ചിമഘട്ടത്തിന്റെ കിഴക്കുഭാഗത്തായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1,525 മീറ്റര്‍ ഉയരത്തിലാണ് കാന്തല്ലൂര്‍.
ജൈവകൃഷിരീതിയിൽ ഉത്പാദിപ്പിച്ച, കലർപ്പും മായവും ഇല്ലാത്ത ആപ്പിളുകളാണ് കാന്തല്ലൂരിൽ സന്ദർശകരെ കാത്തിരിക്കുന്നത്. കാന്തല്ലൂരിലുടനീളമുള്ള അൻപതോളം ഫാമുകളിലാണ് ഇത്തവണ ആപ്പിൾ കൃഷി ചെയ്തിരിക്കുന്നത്. വിളവ് ഇത്തവണ കുറവാണെങ്കിലും ഇവിടെ ആപ്പിൾ തോട്ടങ്ങൾ കാണാനെത്തുന്നവരെ അതൊരിക്കലും നിരാശപ്പെടുത്തില്ല.
ആപ്പിൾ തോട്ടങ്ങൾ കാണാൻ കാന്തല്ലൂർ മലനിരകൾ തേടി സഞ്ചാരികൾ വലിയ തോതിൽ എത്തുന്നുണ്ട്. കാന്തല്ലൂർ, കൊളച്ചിവയൽ, പെരുമല എന്നിവിടങ്ങളിലാണ് ആപ്പിൾ തോട്ടങ്ങൾ ഏറ്റവും അധികമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക