ന്യൂഡൽഹി: ഡൽഹിയിലെ കോളജുകൾക്ക് വീണ്ടും ബോംബ് ഭീഷണി. ഇത്തവണ അഞ്ച് കോളജുകൾക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ലേഡി ശ്രീറാം കോളേജ്, ഹൻസ്രാജ് കോളേജ്, രാംജാസ് കോളേജ്, ശ്രീ വെങ്കിടേശ്വര കോളേജ്, ഐപി കോളേജ് എന്നിവയുൾപ്പെടെ കോളേജുകൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് ഡൽഹി പൊലീസ് പറഞ്ഞു.
വ്യാജ ബോംബ് ഭീഷണിയാണെന്നും പരിഭ്രാന്തരാകരുതെന്നും പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. എൽഎസ്ആർ കോളേജിൽ നിന്നാണ് ആദ്യം ബോംബ് ഭീഷണിയെക്കുറിച്ച് ഡൽഹി ഫയർ സർവീസിലേക്ക് ആദ്യം വിളി വന്നത്. ലോക്കൽ പൊലീസും ബോംബ് ഡിറ്റക്ഷൻ ടീമും ബോംബ് നിർവീര്യമാക്കുന്ന സ്ക്വാഡും ഡോഗ് സ്ക്വാഡിനൊപ്പം എൽഎസ്ആർ കോളേജിലെത്തി. ഇവർ തിരച്ചിൽ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.
അതേസമയം, കഴിഞ്ഞ ദിവസവും കോളജുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസ് ഉൾപ്പെടുന്ന നോർത്ത് ബ്ലോക്കിൽ ബോംബ് വച്ചതായി ഭീഷണി സന്ദേശമെത്തിയിരുന്ന്. ഡൽഹി പൊലീസിന്റെ കണ്ട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.
പൊലീസ് കെട്ടിടത്തിൽ വിശദമായി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഇതോടെ സന്ദേശം വ്യാജമെന്ന് പൊലീസ് വ്യക്തമാക്കി. ഇമെയിലിന്റെ ഐപി വിലാസവും ഉത്ഭവവും ഇതുവരെ കണ്ടെത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക