വിശാല്‍ നായകനായി എത്തിയ ‘രത്നം’ എന്ന ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ഏറെ നാളത്തെ പോരാട്ടത്തിനൊടുവില്‍ ഏപ്രില്‍ 28 ന് തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രമാണ് രത്നം. തമിഴ് ഒറിജിനല്‍ പതിപ്പിനൊപ്പം തെലുങ്ക് വേര്‍ഷനും ഒടിടിയിലുണ്ട്.
‘മാര്‍ക്ക് ആന്റണി’ എന്ന വിജയ ചിത്രത്തിന് ശേഷം വിശാല്‍ നായകനായ ‘രത്നം’ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിയേറ്ററുടമകളുമായി തര്‍ക്കം ഉണ്ടായിരുന്നു. രത്നത്തിന്റെ റിലീസ് തടയാൻ മനപൂര്‍വം ശ്രമിക്കുന്നുവെന്നും അതിന്റെ തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നുമുന്നയിച്ചായിരുന്നു കഴിഞ്ഞ മാസം താരം രംഗത്തെത്തിയത്.
രത്നത്തിന്റെ ബുക്കിംഗ് ഒഴിവാക്കാൻ അസോസിയേഷൻ തീരുമാനിച്ചത് ഒരു അജ്ഞാതന്റെ കത്ത് വഴി താന്‍ അറിഞ്ഞുവെന്നും അക്കാര്യം അസോസിയേഷൻ അംഗങ്ങള്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് തന്റെ കൈവശമുണ്ടെന്നുമായിരുന്നു വിശാല്‍ പറഞ്ഞത്. ഇവർ അഴിമതി നടത്തുകയാണെന്നും വിശാൽ ആരോപിച്ചിരുന്നു. ഇതിന് ശേഷമാണ് ചിത്രം തിയേറ്റര്‍ റിലീസിനെത്തിയത്.
ആദ്യ വാരം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ കളക്ഷന്‍ 15.5 കോടി ആയിരുന്നു. എന്നാല്‍ രണ്ടാം വാരത്തിലേക്ക് എത്തിയപ്പോള്‍ അതില്‍ 87 ശതമാനം ഇടിവാണ് സിനിമ രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ നിന്ന് രണ്ടാം വാരം നേടാനായത് വെറും രണ്ട് കോടി ആയിരുന്നു.
സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്, സീ സ്റ്റുഡിയോസ്, ഇന്വിനിയോ ഒറിജിന്‍ എന്നീ ബാനറുകളില്‍ കാര്ത്തികേയന് സന്താനം, അലങ്കാര്‍ പാണ്ഡ്യന് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിലെ നായിക പ്രിയ ഭവാനി ശങ്കര്‍ ആണ്. ഛായാഗ്രഹണം എം സുകുമാറും എഡിറ്റിംഗ് ടി എസ് ജേയും സംഗീതം ദേവി ശ്രീ പ്രസാദും നിര്‍വ്വഹിച്ചു. സമുദ്രക്കനി, യോഗി ബാബു, മുരളി ശര്‍മ്മ, ഹരീഷ് പേരടി തുടങ്ങിയവരും അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക