പതഞ്ജലി ഉൽപ്പന്നങ്ങളുടെ പേരിൽ നിയമ വിരുദ്ധ പരസ്യങ്ങൾ നൽകിയ കേസിൽ കോഴിക്കോട് കോടതിയിൽ ഹാജരാകാൻ ബാബ രാംദേവിന് നിർദ്ദേശം. ബാബ രാംദേവ്, സഹായി ആചാര്യ ബാലകൃഷ്ണ എന്നിവരോടാണ് ജൂൺ മൂന്നിന് കോഴിക്കോട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ളത്. കോഴിക്കോട് നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇത് സംബന്ധിച്ച് ഇരുവർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.
ബാബാ രാംദേവ് രണ്ടാം പ്രതിയും ആചാര്യ ബാലകൃഷ്ണ മൂന്നാം പ്രതിയുമായ കേസിലെ ഒന്നാം പ്രതി പതഞ്ജലി ഗ്രൂപ്പിന്റെ മരുന്നു നിർമ്മാണ കമ്പനിയായ ദിവ്യ ഫാർമസിയാണ്. ആരോഗ്യ പ്രവർത്തകനായ ഡോ കെ വി ബാബു സംസ്ഥാന ഡ്രഗ് കൺട്രോളർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഡ്രഗ് കണ്ട്രോൾ വിഭാഗം തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരസ്യങ്ങൾ നൽകി എന്നതിന് ഡ്രഗ്സ് ആൻഡ് മാജിക് റെമെഡീസ് ( ഒബ്ജക്ഷനബിൾ അഡ്വർടൈസ്മെന്റ്) നിയമം അനുസരിച്ചാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ജൂൺ 3 ന് കോഴിക്കോട് കോടതിയിൽ ഹാജരാകാനാണ് ഇരുവർക്കും കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക