ആഘോഷങ്ങളും ആരവങ്ങളും ഒന്നുമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ 79 ആം പിറന്നാൾ നിറവിൽ. മുൻവർഷങ്ങളിലേതു പോലെ യാതൊരുവിധ ആഘോഷ പരിപാടികളും പിറന്നാളിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടില്ല. മുഖ്യമന്ത്രിയായി പിണറായി വിജയൻ സ്ഥാനമേറ്റിട്ട് നാളെ എട്ടുവർഷം പൂർത്തിയാവും. കണ്ണൂർ ജില്ലയിലെ പിണറായി മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായി 1945 മെയ് 24നാണ് പിണറായി വിജയൻ ജനിച്ചത്.
ബി എ ഇക്കണോമിക്സിന് ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ കേരള സ്റ്റുഡൻസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ശാരദാവിലാസം എൽ പി സ്കൂളിലും പെരളശ്ശേരി ഗവൺമെന്റ് ഹൈസ്കൂളിലുമായാണ് പ്രാഥമിക വിദ്യാഭ്യാസംപൂർത്തിയാക്കിയത്. കെ എസ് എഫ് സംസ്ഥാന കമ്മിറ്റിയിൽ 1964 ൽ അംഗമായ പിണറായി വിജയൻ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നാണ് യുവജന പ്രസ്ഥാനത്തിലേക്ക് എത്തിയത്.
1964 ൽ കെ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗമായി തുടങ്ങിയ അദ്ദേഹം പിന്നീട് കെഎസ്എഫ്ന്റെ സംസ്ഥാന പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ജില്ലാ സെക്രട്ടറിയേറ്റിലേക്ക് 1972ൽ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1978ൽ സംസ്ഥാന കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1968 ലാണ് പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമായി മാറിയത്.
1998 സെപ്റ്റംബർ 25ന് ചടയൻ ഗോവിന്ദന്റെ മരണത്തെ തുടർന്ന് മന്ത്രിപദം ഉപേക്ഷിച്ച പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായി സ്ഥാനം ഏറ്റെടുത്തു. പിന്നീട് സ്റ്റേറ്റ് കോൺഫറൻസിൽ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് പോളിറ്റ് ബ്യൂറോ അംഗവുമായി മാറി. പിണറായിയുടെ നേതൃത്വത്തിൽ ആദ്യ സർക്കാർ അധികാരമേൽക്കുന്നത് 2016ലാണ്.
1944 മാർച്ച് 21 ആണ് ഔദ്യോഗിക രേഖകളിൽ ജന്മദിനമായി രേഖപ്പെടുത്തിയിട്ടുള്ളത് എന്നും ശരിയായ ജനനതീയതി മെയ് 24 ആണ് എന്നും പിണറായി വിജയൻ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക