മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നടത്താൻ നിർദ്ദേശം നൽകി എന്ന തരത്തിൽ ബാർ ഉടമകളുടെ സംഘടന നേതാവിന്റേതായി പുറത്തുവന്ന ശബ്ദ സന്ദേശത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി മന്ത്രി എംബി രാജേഷ്.
സംഭവം ഗൂഢാലോചനയാണെന്ന് ആവശ്യപ്പെട്ട് നൽകിയിരിക്കുന്ന പരാതിയിൽ ശബ്ദ സന്ദേശത്തെ കുറിച്ചും മദ്യനയത്തിൽ ഇളവ് വാഗ്ദാനം ചെയ്ത് പണപ്പിരിവ് നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും എം ബി രാജേഷ് ആവശ്യപ്പെടുന്നുണ്ട്.
ബാർകോഴയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇതോടെ അന്വേഷണം നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ അയച്ച ശബ്ദ സന്ദേശത്തിൽ മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നടത്താൻ നിർദ്ദേശം നൽകി കൊണ്ടുള്ള ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു.
നേരത്തെ തന്നെ സംഭവത്തിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കുകയും ചെയ്തിരുന്നു. “പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യനയം വരും. അതിൽ ഡ്രൈ ഡേ എടുത്തു കളയും. അങ്ങനെ പല മാറ്റങ്ങളും ഉണ്ടാകും. അത് ചെയ്തു തരാൻ കൊടുക്കേണ്ടത് കൊടുക്കണം” എന്നെല്ലാമാണ് ശബ്ദ സന്ദേശത്തിൽ അനിമോൻ പറയുന്നത്.
ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ എക്സൈസ് മന്ത്രിയായ എംബി രാജേഷ് രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമാവുകയും പിന്നാലെ മന്ത്രി ഡിജിപിയെ കണ്ട് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പരാതി നൽകുകയും ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക