പേടിഎം കഴിഞ്ഞ കുറച്ച് നാളുകളായി കനത്ത നഷ്ടത്തിലാണ്. പേടിഎം മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ് ഈ സാമ്പത്തിക വർഷം ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ നോക്കുന്നതായി ഫിനാൻഷ്യൽ എക്സ്പ്രസിന്റെ റിപ്പോർട്ട്. കമ്പനി തങ്ങളുടെ തൊഴിലാളികളുടെ 15-20 ശതമാനം വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോർട്ട് പറയുന്നു. വൺ97 കമ്മ്യൂണിക്കേഷൻസ് അതിന്റെ വർദ്ധിച്ചുവരുന്ന നഷ്ടം നിയന്ത്രിക്കുന്നതിന്, 5,000-6,300 ജീവനക്കാരെ കുറച്ചുകൊണ്ട് 400-500 കോടി രൂപ ലാഭിക്കാനാണ് ലക്ഷ്യമിടുന്നത്.
പേടിഎം പേയ്മെൻ്റ് ബാങ്കിന് മേൽ നിരോധനം ഏർപ്പെടുത്തിയതിന് ശേഷം കമ്പനിയുടെ വരുമാനത്തിലും വലിയ ഇടിവാണ് വന്നത്. വൺ 97 കമ്മ്യൂണിക്കേഷൻസ് 2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ അറ്റനഷ്ടം റിപ്പോർട്ട് ചെയ്തു.
മാർച്ചിൽ അവസാനിച്ച പാദത്തിൽ 550 കോടി രൂപയുടെ അറ്റ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായത്. മുൻ വർഷത്തെ സമാന പാദത്തിലെ 168 കോടി രൂപയിൽ നിന്നും 3.2 ഇരട്ടി ഇടിവാണ് അറ്റാദായത്തിൽ പ്രതിഭലിച്ചത്. മുൻ പാദത്തെ അപേക്ഷിച്ച് കമ്പനിയുടെ വരുമാനത്തിൽ 20 ശതമാനം കുറവ് വന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 2,334 കോടി രൂപയിൽ നിന്ന് 2.9 ശതമാനം ഇടിഞ്ഞ് 2,267 കോടി രൂപയിലേക്ക് കൂപ്പുകുത്തി.
അതേസമയം മാർച്ച് പാദത്തിൽ മാർക്കറ്റിംഗ് ചിലവ് കുറയ്ക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. ത്രൈമാസത്തിൽ 16 ശതമാനം കുറഞ്ഞ് 2,691 കോടി രൂപയായി. 2024 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ വരുമാനം 25 ശതമാനം വർധിച്ചതോടെ 9,978 കോടി രൂപയിലെത്തി. ഈ കാലയളവിലെ നഷ്ടം മുൻ വർഷത്തേക്കാളും 9 ശതമാനം ഇടിഞ്ഞ് 1,442 കോടി രൂപയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക