നടി ലൈലാ ഖാനെയും 5 കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛൻ പർവേസ് ടാക്കിന് വധശിക്ഷ വിധിച്ച് കോടതി. നടിയേയും 5 കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിൽ പർവേസ് കുറ്റക്കാരനാണ് എന്ന് അഡീഷണൽ സെഷൻസ് കോടതി ജഡ്ജിയായ സച്ചിൻ പവാർ മെയ് 9ന് കണ്ടെത്തുകയും തുടർന്ന് ഇന്ന് മുംബൈ സെഷൻസ് കോടതി കേസിൽ പ്രതിക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു.
2011 ൽ നടി ലൈലാ ഖാൻ, ഇവരുടെ മാതാവ് സലീന, സഹോദരങ്ങളായ അസ്മിന, ഇമ്രാൻ, സാറ, ബന്ധു രേഷ്മ ഖാൻ എന്നിവരെ കാണാതാവുകയും തുടർന്ന് കുടുംബത്തിന്റെ ഇഗത്പുരിയിലെ ഫാം ഹൗസിൽ നിന്ന് 2012 ജൂലൈയിൽ ഇവരുടെ അസ്ഥി കൂടങ്ങൾ കണ്ടെത്തുകയും ചെയ്തതോടെയാണ് കൊലപാതക വിവരം പുറം ലോകം അറിഞ്ഞത്.
2011ൽ വീട്ടിൽനിന്ന് കാണാതായ നടിയുടെയും കുടുംബത്തിന്റെയും അസ്ഥികൂടങ്ങൾ 2012 ൽ ലഭിച്ചപ്പോൾ മാത്രമാണ് ഇതൊരു കൊലപാതകമാണ് എന്ന കാര്യം പുറത്തറിഞ്ഞത്. സ്വത്തു തർക്കത്തെ തുടർന്ന് ആദ്യം ഭാര്യ സലീനയെയും പിന്നീട് മക്കളെയും ബന്ധുവിനെയും നടിയുടെ രണ്ടാനച്ഛനായ പർവേസ് കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. ഈ കേസിലാണ് ഇപ്പോൾ കോടതി ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക