മഴ രൂക്ഷമാകുന്ന സാഹചര്യത്തിൽ കനത്ത മഴയെ നേരിടാൻ സംസ്ഥാന സർക്കാർ സജ്ജമായതായി മന്ത്രി കെ രാജൻ പറഞ്ഞു. 3,953 ക്യാമ്പുകൾ തുടങ്ങുന്നതിനായി സ്ഥലങ്ങൾ കണ്ടെത്തിയതായി പറഞ്ഞ മന്ത്രി കേരളത്തിൽ 2 എൻ ഡി ആർ എഫ് ടീമുകൾ ഉണ്ടെന്നും ജൂൺ മാസത്തിൽ 7 ടീമുകൾ കൂടി കേരളത്തിൽ എത്തുമെന്നും പറഞ്ഞു.
ദുരന്തങ്ങൾ ഇല്ലാതെ മഴക്കാലം പൂർത്തിയാക്കാൻ വലിയ മുൻകരുതൽ സ്വീകരിക്കണമെന്ന് പറഞ്ഞ അദ്ദേഹം നിയന്ത്രിതമായി കേരളത്തിലെ ഡാമുകളിൽ നിന്ന് വെള്ളം ഒഴുക്കി വിടുന്നുണ്ടെന്നും സമൂഹമാധ്യമങ്ങൾ വഴിയുള്ള വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും പറഞ്ഞു.
ശക്തമായ മഴയുണ്ടായാൽ വെള്ളം ഒഴുകി പോകുന്നതിന് തടസ്സം ഉണ്ടാകും എന്ന് പറഞ്ഞ മന്ത്രി മൺസൂണിന്റെ ആദ്യ പകുതിയിൽ അതിതീവ്രമഴയുണ്ടായാൽ കാര്യങ്ങൾ ഗൗരവത്തോടെ കാണണമെന്നും തൃശ്ശൂരിലെ വെള്ളക്കെട്ടിനെ കുറിച്ച് പരിശോധിക്കും എന്നും പറഞ്ഞു.
ഇത്തവണത്തെ വേനൽ മഴയിൽ 11 മരണമാണ് റിപ്പോർട്ട് ചെയ്തത് എന്നും മെയ് 31ന് മൺസൂൺ കേരളത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. 378.8 മില്ലിമീറ്റർ മഴ ലഭിച്ച തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ മഴ ഇത്തവണ ലഭിച്ചിട്ടുള്ളത്.
271 മില്ലിമീറ്റർ മഴ ലഭിച്ച വയനാട്ടിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചിട്ടുള്ളത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളത്തിലെ 9 സ്ഥലങ്ങളിൽ 274.7 മില്ലി മീറ്റർ മഴ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക